ടെഹ്‌റാന്‍: ഹോര്‍മൂസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാന്‍. ലെബനനില്‍ ആക്രമണം നടത്തിയ ഇസ്രയേല്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് ഹോര്‍മൂസ് അടച്ചത്. ഇറാന്റെ സൈനിക കമാന്‍ഡായ ഖാതം അല്‍ അന്‍ബിയ സെന്‍ട്രല്‍ ആസ്ഥാനത്തെ ഉദ്ധരിച്ച് ഇറാനിയന്‍ ന്യൂസ് ഏജന്‍സിയായ മെഹര്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വെടിനിര്‍ത്തല്‍ ലംഘനമാണ് നടന്നതെന്ന് ഇറാന്‍ പറഞ്ഞു. അമേരിക്കയുടെയും ഇസ്രയേലിന്റെയും ഭാഗത്തുനിന്നും ഉണ്ടായത് വിശ്വാസ വഞ്ചനയാണ്. ഇസ്രയേലിന്റെ പ്രകോപനം തുടര്‍ന്നാല്‍ കടുത്ത നടപടിയുണ്ടാകുമെന്നും ഇറാന്‍ സൈന്യം മുന്നറിയിപ്പ് നല്‍കി.
ഇസ്രയേല്‍-ലെബനന്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിന് തൊട്ടുപിന്നാലെയായിരുന്നു ലെബനന്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ തുടര്‍ച്ചയായി ആക്രമണം നടത്തിയത്. 24 മണിക്കൂറിനിടെ 32 ഓളം പേരാണ് തെക്കന്‍ ലെബനനില്‍ കൊല്ലപ്പെട്ടത്. നാബത്തിയ ജില്ലയില്‍ പതിനാറ് പേരും തൊട്ടടുത്ത പ്രദേശമായ സൈദയില്‍ ഏഴ് പേരും കൊല്ലപ്പെട്ടു. രൂക്ഷമായ വ്യോമാക്രമണമായിരുന്നു പ്രദേശത്ത് ഇസ്രയേല്‍ നടത്തിയത്. നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. തെക്കന്‍ ലെബനനിലെ തന്നെ ബാരിഷ് എന്ന പ്രദേശത്ത് ഒരു കുടംബത്തിനലെ നാല് പേരാണ് കൊല്ലപ്പെട്ടത്. ഇവിടെ അച്ഛനും അമ്മയും രണ്ട് കുട്ടികളുമാണ് കൊല്ലപ്പെട്ടത്. ഇസ്രയേല്‍ ആക്രമണത്തില്‍ വീടുകളും തകര്‍ന്നു.
അതേസമയം ഹിസ്ബുള്ള ആക്രമണത്തിന് തിരിച്ചടി നല്‍കുകയാണ് ചെയ്തതെന്നായിരുന്നു ഇസ്രയേല്‍ വാദം. വെള്ളിയാഴ്ചയായിരുന്നു ഇസ്രയേല്‍-ലെബനന്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നത്. ഇറാന്‍-യുഎസ് ധാരണാപത്രം പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി ഇസ്രയേല്‍-ലെബനന്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കുകയാണെന്നായിരുന്നു യുഎസ് പറഞ്ഞത്. യുഎസിന്റെ സമ്മര്‍ദ്ദ പ്രകാരം ഇസ്രയേലും ഹിബുള്ളയും വെടിനിര്‍ത്തല്‍ അംഗീകരിച്ചതായാണ് അമേരിക്കന്‍ വൃത്തങ്ങള്‍ അവകാശപ്പെട്ടത്.





























