കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസിര്‍ പ്രതി ജിതിന്‍ ഭാസ്‌കറിനെ കോടതി റിമാന്റ് ചെയ്തു. പതിനാല് ദിവസത്തേക്കാണ് ജിതിന്‍ ഭാസ്‌കറിനെ റിമാൻഡ് ചെയ്തത്. പ്രതിയുടെ കസ്റ്റഡി കാലാവധി ഇന്നവസാനിച്ചിരുന്നു. സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ചത് ജിതിന്‍ ഭാസ്‌കര്‍ തന്നെയെന്നാണ് എസ്‌ഐടി കണ്ടെത്തല്‍. ശേഷം സ്‌ക്രീന്‍ഷോട്ട് ബ്രോഡ്കാസ്റ്റ് ലിസ്റ്റ് ഉണ്ടാക്കി പ്രചരിപ്പിച്ചു എന്നും എസ്‌ഐടി വിശദീകരിക്കുന്നു. കഴിഞ്ഞ അഞ്ച് ദിവസം ജിതിന്‍ ഭാസ്‌കറിനെ എസ്‌ഐടി വിശദമായി ചോദ്യം ചെയ്തിരുന്നു.
ഇതില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. പ്രതി ഫോണ്‍ റീസെറ്റ് ചെയ്തു എന്നും ഇതോടെ തെളിവുകള്‍ നഷ്ടപ്പെട്ടു എന്നും അന്വേഷണ സംഘം വ്യക്തമാക്കി. ജില്ലാ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. തെളിവുകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ ഫോണ്‍ സ്‌റ്റേറ്റ് ഫോറന്‍സിക് ലാബിലേക്കയക്കാനാണ് എസ്‌ഐടി നീക്കം. നിലവില്‍ ഫോണ്‍ കോടതിയിലാണുള്ളത്. ഫോണ്‍ തുടര്‍ പരിശോധനയ്ക്കയക്കാന്‍ അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കും.




























