ദില്ലി : ഐഎസ്ആര്‍ഒ ഗൂഡാലോചന കേസിലെ പ്രതികളായ മുൻ അന്വേഷണ ഉദ്യോഗസ്ഥരുടെ മുൻകൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ നൽകിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ.എം.ഖാൻവീൽക്കര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. ചാരക്കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരായിരുന്ന എസ്. വിജയൻ, തമ്പി എസ് ദുര്‍ഗാദത്ത്, മുൻ ഐബി ഉദ്യോഗസ്ഥര്‍ ആര്‍ബി ശ്രീകുമാര്‍, പി. എസ്. ജയപ്രകാശ് എന്നിവര്‍ക്ക് കേരള ഹൈക്കോടതി നൽകിയ മുൻകൂര്‍ ജാമ്യമാണ് സിബിഐ ചോദ്യം ചെയ്യുന്നത്.
പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നാണ് സിബിഐ ആവശ്യം. ഐ.എസ്.ആര്‍.ഒ ചാരപ്രവര്‍ത്തനത്തെ കുറിച്ച് അന്നത്തെ പ്രധാനമന്ത്രിക്ക് കിട്ടിയ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകൾ പരിശോധിക്കണമെന്ന് കേസിൽ നൽകിയ സത്യവാംങ്മൂലത്തിൽ മുൻ ഐ.ബി ഉദ്യോഗസ്ഥൻ ആര്‍.ബി.ശ്രീകുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രിക്ക് കിട്ടിയ റിപ്പോര്‍ട്ടുകൾ പരിശോധിച്ചാൽ ചാരന്മാര്‍ക്ക് പിന്നിൽ പാക് രഹസ്യാന്വേഷണ ഏജൻസികളുടെ പങ്ക് വ്യക്തമായിരുന്നുവെന്നും കേസിന്‍റെ അന്വേഷണം ദുര്‍ബലമാക്കിയത് സിബിഐ ആണെന്നും ആര്‍.ബി.ശ്രുകമാറിന്‍റെ സത്യവാംങ്മൂലത്തിൽ പറയുന്നു.






























