ശ്രീഹരിക്കോട്ട: സൂര്യൻ്റെ അന്തരീക്ഷത്തിലെ ഏറ്റവും പുറമേയുള്ള പ്രഭാവലയമായ കൊറോണയെക്കുറിച്ച് പഠിക്കാനായി ഐഎസ്ആർഒ ഇന്ന് വിക്ഷേപിക്കാനിരുന്ന പിഎസ്എൽവി സി 59 പ്രോബ 3 മിഷൻ സാങ്കേതിക തകരാർ മൂലം മാറ്റിവെച്ചു. വിക്ഷേപണത്തിന് 43 മിനുട്ട് 50 സെക്കൻഡ് ബാക്കി നിൽക്കേയാണ് പിന്മാറ്റം. യൂറോപ്യൻ സ്പേസ് ഏജൻസിയും ഐഎസ്ആർഒയും സംയുക്തമായാണ് വിക്ഷേപണത്തിനായി ഒരുങ്ങിയത്. ഇന്ന് വൈകിട്ട് 4.08 നായിരുന്നു വിക്ഷേപണം നടത്തേണ്ടിയിരുന്നത്. എന്നാൽ വിക്ഷേപണത്തിന് 40 മിനുട്ട് 50 സെക്കന്റ് ബാക്കി ഉള്ളപ്പോൾ കൗണ്ട് ഡൗൺ നിർത്തുകയായിരുന്നു. അതേസമയം നാളെ വൈകിട്ട് 4.12 ന് വിക്ഷേപണം നടത്താൻ ശ്രമിക്കുമെന്ന് ഐ എസ് ആർ ഓ അറിയിച്ചിട്ടുണ്ട്. ലോകത്തിലെ ആദ്യത്തെ പ്രിസിഷൻ ഫോർമേഷൻ ഫ്ലൈയിംഗ് ദൗത്യമാണ് പ്രോബ-3 എന്നാണ് യൂറോപ്യൻ സ്പേസ് ഏജൻസി അവകാശപ്പെടുന്നത്. ഒരു ജോഡി പേടകങ്ങളെ ഐഎസ്ആർഒ ഒരൊറ്റ വിക്ഷേപണ വാഹനത്തിൽ ബഹിരാകാശത്തേക്ക് അയക്കുന്ന പ്രത്യേക ദൗത്യമാണ് ഇത്.
നിശ്ചിത ഉയരത്തിൽ ഒരു പേടകത്തിന് മുന്നിൽ മറ്റൊരു പേടകം വരുന്ന തരത്തിൽ പ്രത്യേകമായി വിന്യസിക്കപ്പെടുന്ന കൊറോണഗ്രാഫും ഒക്യുൽറ്ററും ബഹിരാകാശത്ത് കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിക്കും. ഉപഗ്രഹങ്ങളുടെ ആകെ ഭാരം 550 കിലോഗ്രാം ആണ്. സൂര്യന്റെ അന്തരീക്ഷത്തിൽ ഏറ്റവും പുറംഭാഗത്തുള്ളതും ചൂടേറിയതുമായ പ്രഭാവലയവുമായ കൊറോണയെ കുറിച്ച് പഠിക്കാൻ നിർമിച്ചതാണ് പ്രോബ-3. കൊറോണ പാളിയെ കുറിച്ച് നിർണായക വിവരങ്ങൾ നൽകാൻ പ്രോബ-3യിലെ പേടകങ്ങൾക്കാകും എന്നാണ് പ്രതീക്ഷ.






























