കൊച്ചി : ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഡാലോചനയില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സിബിഐ ഇന്ന് സുപ്രിം കോടതിയില്‍ നല്‍കും. കഴിഞ്ഞ ഏപ്രില്‍ പതിനഞ്ചിനാണ് സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി പറഞ്ഞിരുന്നു.
ചാരക്കേസില്‍ നമ്പി നാരായണനെ കുടുക്കാനായി കേരള പോലീസ് ഗൂഡാലോചന നടത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാനായിരുന്നു സിബിഐ അന്വേഷണം. ജസ്റ്റിസ് ജയിന്‍ സമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശ അംഗീകരിച്ചായിരുന്നു സുപ്രിം കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. അതേസമയം ജയിന്‍ സമിതി റിപ്പോര്‍ട്ട് സിബിഐ അന്വേഷണത്തിന് മാത്രമേ ഉപയോഗിക്കാവു എന്നും പുറത്തുവിടരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് നമ്പി നാരാണന് കൈമാറാന്‍ പാടില്ല എന്നും നിര്‍ദേശമുണ്ട്.
ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ നേരത്തെ ഏജന്‍സിക്ക് നിര്‍ദേശം നല്‍കിയിരുന്നു. 1994ല്‍ ഐഎസ്ആര്‍ഒ റോക്കറ്റ് എന്‍ജിനുകളുടെ രഹസ്യ ഡ്രോയിംഗ് പാകിസ്ഥാന് വില്‍ക്കാന്‍ ശ്രമിച്ചു എന്ന കേസില്‍ മാലിദ്വീപ് സ്വദേശിനിയായ മറിയം റഷീദയെ തിരുവനന്തപുരം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഐഎസ്ആര്‍ഒയുടെ അന്നത്തെ ക്രയോജനിക് പ്രോജക്ട് ഡയറക്ടറായിരുന്ന നമ്പി നാരായണന്‍, അന്നത്തെ ഐഎസ്ആര്‍ഒ ഡെപ്യൂട്ടി ഡയറക്ടര്‍ ഡി ശിവകുമാരന്‍ മറിയം റഷീദയുടെ സുഹൃത്ത് ഫൗസിയ ഹസന്‍ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ സിബിഐ അന്വേഷണത്തില്‍ ആരോപണങ്ങള്‍ തെറ്റാണെന്ന് കണ്ടെത്തിയിരുന്നു.
മുന്‍ സുപ്രീം കോടതി ജഡ്ജി ഡി കെ ജയിന്‍ അധ്യക്ഷനായ മൂന്നംഗ സമിതിയുടെ റിപ്പോര്ട്ട് പരിഗണിച്ചായിരുന്നു കോടതി സിബിഐ അന്വേഷണം നിര്‍ദേശിച്ചത്. 2018 സെപ്റ്റംബറിലാണ് സുപ്രീം കോടതി സമിതി രൂപീകരിച്ചത്. അന്വേഷണ റിപ്പോര്‍ട്ടില്‍ തെറ്റുപറ്റിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.