ഡൽഹി: ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യമായ ഗഗൻയാന്റെ സുരക്ഷാ പരീക്ഷണം ഓഗസ്റ്റ് മാസം നടത്താൻ തീരുമാനം. സുരക്ഷാ പരീക്ഷണമായ ക്രൂ അബോട്ട് മിഷനാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഈ പരീക്ഷണത്തിനായുള്ള റോക്കറ്റ് ശ്രീഹരിക്കോട്ടയിൽ സജ്ജമാക്കിയിട്ടുണ്ട്. അടുത്ത ഘട്ടത്തിൽ മോഡ്യൂളും, ക്രൂ എസ്കേപ്പ് സിസ്റ്റവും ഘടിപ്പിക്കുന്നതാണ്. തുടർന്നാണ് ബഹിരാകാശത്തേക്ക് അയച്ച് സുരക്ഷാ സംവിധാനങ്ങൾ പരിശോധിക്കുക. മനുഷ്യ പേടകത്തിന് തകരാർ സംഭവിക്കുകയാണെങ്കിൽ, യാത്രക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കുകയാണ് ക്രൂ അബോട്ട് മിഷനിലൂടെ ലക്ഷ്യമിടുന്നത്.
ഇത്തരത്തിൽ നാല് അബോർട്ട് പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയാൽ, 2024 ജനുവരിയോടുകൂടി ആളില്ല ബഹിരാകാശ പേടകം വിക്ഷേപിക്കുന്നതാണ്. ഇവ സുരക്ഷിതമായി തിരിച്ചെത്തിയാൽ, 2024-ന്റെ അവസാനമോ, 2025-ന്റെ ആദ്യമോ ആണ് ഗഗൻയാന്റെ വിക്ഷേപണം നടത്തുക. ഭൂമിയുടെ 300 കിലോമീറ്റർ മുതൽ 400 കിലോമീറ്റർ വരെ ഭൂപരിധിയിലുള്ള ഭ്രമണപഥത്തിലാണ് ഗഗൻയാൻ വിക്ഷേപിക്കുന്നത്. ഗഗൻയാൻ ദൗത്യത്തിന് തിരഞ്ഞെടുത്ത നാല് പേർ ഇതിനോടകം റഷ്യയിൽ നിന്ന് പ്രാഥമിക പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്.





























