റാന്നി: പെരുനാട് ഗ്രാമപഞ്ചായത്ത് നേതൃത്വത്തില്‍ തുടക്കം കുറിച്ച പത്തനംതിട്ട ജില്ലയിലെ ആദ്യ ഗ്രാമവണ്ടി സര്‍വ്വീസ് മുടങ്ങിയിട്ട് മാസങ്ങളായിട്ടും നടപടിയില്ലാതെ അധികൃതര്‍. പഞ്ചായത്ത് കെ.എസ്.ആര്‍.ടി.സിക്ക് മാസം തോറും കൊടുക്കണമെന്ന് പറഞ്ഞിരുന്ന തുക കുടിശിക വരുത്തിയതോടെയാണ് സര്‍വ്വീസ് നിര്‍ത്തി വെച്ചത്.
കെ എസ് ആർ ടി സിയും പെരുനാട് ഗ്രാമപഞ്ചായത്തും സംയുക്ത സംരംഭമായി ആരംഭിച്ച ഗ്രാമവണ്ടി ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി രാജുവായിരുന്നു ഉദ്ഘാടനം ചെയ്തത്. മലയോര ഗ്രാമമായ പെരുനാട്ടിലെ ജനങ്ങളുടെ യാത്ര ക്ലേശത്തിനു പരിഹാരം കാണാൻ ഗ്രാമവണ്ടിക്ക് കഴിഞ്ഞിരുന്നു.
പെരുനാട് പഞ്ചായത്തിന്‍റെ അടുത്ത പഞ്ചായത്തുകളായ നാറാണംമൂഴി, വെച്ചൂച്ചിറ എന്നിവിടങ്ങളിലെ ജനങ്ങൾക്കും പ്രയോജനം ആകും വിധമായിരുന്നു ബസിന്റെ ഷെഡ്യൂൾ ക്രമീകരിച്ചിരിച്ചിരുന്നത്. വെച്ചൂച്ചിറ വഴി ചെമ്പനോലി, മടന്തമൺ, അത്തിക്കയം, പെരുനാട്, കൂടാതെ റാന്നിയിൽ നിന്ന് അത്തിക്കയം വഴി പെരുനാട്, തിരികെ പെരുനാട് അത്തിക്കയം, മടന്തമൺ, ചെമ്പനോലി, വെച്ചൂച്ചിറ, പിന്നീട് ളാഹ, തുലാപ്പള്ളി, അറയാഞ്ഞിലിമണ്ണ്, കുരുമ്പൻമൂഴി എന്നീ പ്രദേശങ്ങളിലൂടെ രാവിലെ മുതൽ വൈകുന്നേരം വരെ ബസ് ഓടിയിരുന്നു. ഇത് വിജയകരമായി തീർന്നാൽ കൂടുതൽ ഗ്രാമവണ്ടി നിരത്തിൽ ഇറക്കുമെന്ന് ഉദ്ഘാടന സമയത്ത് മന്ത്രി പറഞ്ഞിരുന്നു.
ഓരോ പത്തു മിനിറ്റ് ഗ്യാപ്പിലും ബസുകൾ ഓടിക്കുവാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞിടത്താണ് ബസ് ഇപ്പോള്‍ മുടങ്ങിയത്. ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്തിരുന്ന ബസിന് നല്ല വരുമാനവും ഉണ്ടായിരുന്നു. ഈ വരുമാനം കെ.എസ്.ആര്‍.ടി.സിയാണ് എടുക്കുന്നത്. എന്നാല്‍ സര്‍വ്വീസ് നടത്തുന്നതിനുള്ള ഡീസല്‍ ചിലവ് പഞ്ചായത്ത് നല്‍കണമെന്ന് കരാര്‍ ഉണ്ടായിരുന്നു. നാല് മാസത്തെ കരാര്‍ തുക കുടിശിക ആയതോടെ ആണ് ബസ് ഓടാതായത്. ഈ പണം അടക്കണമെന്ന് കെ.എസ്.ആര്‍.ടി.സി പഞ്ചായത്തിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. അതോടെ ഒരു മാസത്തെ തുക പഞ്ചായത്ത് അടച്ചിരുന്നു. എന്നാല്‍ കുടിശിക തീര്‍ക്കാതെ സര്‍വ്വീസ് നടത്തില്ലെന്ന നിലപാടാണ് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ എടുത്തത്.
എന്നാല്‍ നല്ല വരുമാനം ഉള്ളതിനാല്‍ അതില്‍ നിന്നും ഇന്ധന ചിലവ് കണ്ടെത്താന്‍ കഴിയുമെന്ന് പഞ്ചായത്ത് അധികൃതരും പറയുന്നു. പഞ്ചായത്ത് അധികൃതരെ ഇതുവരെ വരുമാനത്തിന്‍റെ കണക്ക് അറിയിക്കാനും ഇവര്‍ തയ്യാറായിട്ടില്ല. പ്രശ്നത്തില്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും തീരുമാനമാകാത്തതിനാല്‍ ഗ്രാമീണ ജനത യാത്രാക്ലേശത്താല്‍ വലയുകയാണ്. ഇതിന് ബദലായി കുടുംബശ്രീ വനിതകള്‍ വഴി ബസ് സര്‍വ്വീസ് ആരംഭിക്കാനുള്ള നീക്കവും പഞ്ചായത്ത് നടത്തുന്നതായി സൂചനയുണ്ടെങ്കിലും അതും പ്രാബല്യത്തിലായിട്ടില്ല.































