കലഞ്ഞൂർ : അപകടകരമായ കൊടുംവളവിന് സമീപം റോഡരിക് വലിയ താഴ്ചയിലേക്ക് ഇടിഞ്ഞുവീണിട്ട് മാസം എട്ട് കഴിയുമ്പോഴും ശരിയാക്കാൻ നടപടിയില്ല. കൂടൽ-മാങ്കോട് റോഡിൽ ഇരുതോട് പാലത്തിന് സമീപത്തുള്ള കൊടുംവളവിലാണ് വലിയ താഴ്ചയിലേക്ക് റോഡിന്റെ അരിക് ഇടിഞ്ഞുവീണത്. കഴിഞ്ഞ നവംബറിലെ ശക്തമായ മഴയിലാണ് തോടിനോട് ചേർന്നുള്ള ഭാഗം തോടിനരികിലേക്ക് ഇടിഞ്ഞുവീണത്. വലിയരീതിയിൽ ഇവിടെ റോഡിന്റെ ഭാഗം ഇടിഞ്ഞ് തോട്ടിലേക്ക് പതിച്ചത് അപകടാവസ്ഥയ്ക്ക് കാരണമായിട്ടുണ്ട്.
എപ്പോഴും വാഹനങ്ങൾ കടന്നുവരുന്ന വഴിയുമാണിവിടം. കൊടുംവളവിൽ റോഡിന്റെ അപകടാവസ്ഥ അറിയാത്തവിധത്തിൽ ഇപ്പോൾ കാടും കയറി കിടക്കുകയാണ്. മുൻപ് പൊതുമരാമത്ത് വകുപ്പ് റോഡിൽ അപകടാവസ്ഥ സൂചിപ്പിക്കുന്നതിന് കയർകെട്ടി തിരിച്ചുവെച്ചിരുന്നു. എന്നാൽ ഇപ്പോൾ അതൊന്നുമില്ലാത്തതിനാൽ വലിയ അപകടസാധ്യതയാണ് നിലനിൽക്കുന്നത്. തോടിന്റെ അരിക് ഭാഗമായതിനാൽ ആദ്യം ഇറിഗേഷൻ വകുപ്പിനോടാണ് ഇതിന്റെ നിർമാണം നടത്താൻ ആവശ്യപ്പെട്ടത്. എന്നാൽ വകുപ്പിന് ഇതിനായി ഫണ്ടില്ലാത്തതിനാൽ ഇവർ ഒഴിവാകുകയായിരുന്നു. പിന്നീട് പൊതുമരാമത്ത് വകുപ്പുതന്നെ ഇതിനായി എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിന് നൽകിയിട്ടുണ്ടെങ്കിലും ഭരണാനുമതിപോലും ലഭിച്ചിട്ടില്ല. അടിയന്തിരമായി ഈ ഭാഗത്തെ അപകടാവസ്ഥ പരിഹരിക്കുന്നതിനുള്ള നടപടികൾ ചെയ്യണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.





























