തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പ് അണ്ടർ സെക്രട്ടറി ചിത്ര പി.അരുണിമയെ സസ്‌പെൻഡ് ചെയ്തത് ഐഎഎസ്, കെഎഎസ് ഉദ്യോസ്ഥരുടെ കടുത്ത സമ്മർദം മറികടന്ന്. പെട്ടെന്ന് കടുത്ത നടപടി വേണ്ടെന്ന ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട് തള്ളി, കടുത്ത അച്ചടക്കലംഘനത്തിന് മാതൃകാപരമായ ശിക്ഷ വേണമെന്ന തദ്ദേശവകുപ്പ് മന്ത്രി കെ.എം ഷാജിയുടെ ഉറച്ച നിലപാടാണ് സസ്പെൻഷനിലേക്ക് നയിച്ചത്. ചിത്ര പി.അരുണിമയുടേത് അധികാര ദുർവിനിയോഗവും ഗുരുതരമായ പെരുമാറ്റദൂഷ്യവുമാണെന്ന് സസ്പെൻഷൻ ഉത്തരവിൽ വ്യക്തമാക്കുന്നു. മന്ത്രിതലത്തിലും സെക്രട്ടറിതലത്തിലുമുള്ള തീരുമാനങ്ങളെ മറികടന്ന് ശുപാർശകളിൽ വെട്ടിത്തിരുത്തലുകളും മാറ്റങ്ങളും വരുത്തിയത് ഗുരുതര അച്ചടക്കലംഘനമായി സസ്പെൻഷൻ ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നു.
കെഎഎസ്, ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെ ഇത്തരം കർശന നടപടികളിലേക്ക് കടക്കാതെ മുന്നറിയിപ്പിൽ ഒതുക്കണമെന്ന അഭിപ്രായം ഉന്നത ഉദ്യോഗസ്ഥർക്കിടയിൽ ശക്തമായിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ സർക്കാരിന്റെയോ മന്ത്രിമാരുടെയോ തീരുമാനങ്ങൾക്ക് മുകളിലായി പ്രവർത്തിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന മന്ത്രിയുടെ ഉറച്ച നിലപാടാണ് നടപടിക്ക് കാരണമായത്. തദ്ദേശ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊതുഭരണ വകുപ്പ് സെക്രട്ടറിയാണ് സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. സുഗതന് നിയമപരമല്ലാത്ത ആനുകൂല്യം നൽകാനായി ഫയലില്‍ മാറ്റങ്ങള്‍ വരുത്തിയെന്നും ഉദ്യോഗസ്ഥയുടെ നടപടി സർക്കാരിന്റെ പ്രതിച്ഛായക്ക് കടുത്ത മങ്ങലേൽപ്പിച്ചെന്നും റിപ്പോർട്ടിലുണ്ട്. അന്വേഷണവിധേയമായാണ് സസ്പെൻഷൻ. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥനെതിരെ ഉണ്ടാകുന്ന ആദ്യ സസ്പെൻഷൻ നടപടിയാണിത്.




























