ഐരവൺ : അരുവാപ്പുലം പഞ്ചായത്തിലെ രണ്ട് കരകളെ ബന്ധിപ്പിക്കുന്ന ഐരവൺ പാലംപണി മുടങ്ങിയിട്ട് രണ്ടുമാസം. 18 മാസംകൊണ്ട് നിർമാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. 10 കോടി രൂപയാണ് പാലംപണിക്ക് അനുവദിച്ചിരിക്കുന്നത്. രണ്ടേകാൽകോടി രൂപ ഇരുകരകളിലേയും ഭൂമി ഏറ്റെടുക്കുന്ന റോഡിന് വേണ്ടിയാണ്. 15 പേരുടെ വസ്തുവാണ് ഏറ്റെടുക്കേണ്ടത്. 14 പേരും അരുവാപ്പുലം കരയിൽ ഉള്ളവരാണ്. ഒരാളുടെ ഭൂമിമാത്രമേ ഐരവൺ കരയിലുള്ളൂ. കരാർ ഏറ്റെടുത്ത ആൾ നാലുമാസംകൊണ്ട് പാലത്തിന്റെ നാല് തൂണുകളുടെ നിർമാണം പൂർത്തിയാക്കി. സ്ലാബുകളുടെ പണി ഇനി ആരംഭിക്കാനുണ്ട്.
പാലത്തിന്റെ 35 ശതമാനം പണിയും കഴിഞ്ഞു. എന്നാൽ ചെലവാക്കിയ പണത്തിന്റെ ഒരംശംപോലും കരാറുകാരന് ഇതുവരെ കിട്ടിയില്ല. ഏപ്രിൽ, ജൂൺ മാസങ്ങളിലായി കരാറുകാരൻ നൽകിയ പാർട്ട് ബില്ലുകൾ അനുവദിച്ചിട്ടില്ല. നാല് കോടി രൂപയോളം ഈ ഇനത്തിൽ കാരറുകാരന് കിട്ടാനുണ്ട്. തുക ലഭിച്ചാൽ എട്ട് മാസത്തിനുള്ളിൽ പണി പൂർത്തിയാക്കാൻ കഴിയുമെന്ന് കരാറുകാരൻ പറയുന്നു. പണം കിട്ടാതായതോടെ പാലത്തിന്റെ തുടർപ്പണി നിലച്ചിരിക്കുകയാണ്. റോഡ് വികസനത്തിന് ഭൂമി നൽകിയവർക്കും ഇതുവരെ പണം ലഭിച്ചിട്ടില്ല. പ്രശ്‌നങ്ങൾ പരിഹരിച്ച് പണി ഉടനെ തുടങ്ങുമെന്ന് പൊതുമരാമത്ത് പാലം വിഭാഗം അധികാരികൾ പറഞ്ഞെങ്കിലും നടപടികൾക്ക് വേഗമില്ല.





























