കോഴഞ്ചേരി : കിടങ്ങന്നൂർ-പുത്തൻകാവ് പൊതുമരാമത്ത് റോഡിന്‍റെ നീർവിളാകം ഭാഗം ഉന്നത നിലവാരത്തിൽ പുനരുദ്ധാരണം നടത്തുന്നതിന് പുതിയ ടെൻഡറായി. നീർവിളാകം കുന്നേൽപ്പടിമുതൽ കുറിച്ചിമുട്ടം കാണിക്കവഞ്ചിവരെയുള്ള 1425 മീറ്റർ ഭാഗത്താണ് ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ പുനർനിർമാണം. തുക അനുവദിച്ച് നാല് വർഷമായിട്ടും സാങ്കേതിക കാരണങ്ങളാൽ റോഡ് നിർമാണം നീണ്ടുപോയതിനെ തുടർന്ന് അടുത്തിടെ എൻ.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപവത്കരിച്ച് പ്രക്ഷോഭം തുടങ്ങിയിരുന്നു.
കരാർ എടുത്തശേഷം പണി തുടങ്ങാതെ ഇരിക്കുകയും പൊതുമരാമത്ത് ഉദ്യോഗസ്ഥർ നടപടികൾ കൈക്കൊള്ളാതെ മെല്ലെപ്പോക്ക് തുടരുകയുമായിരുന്നു. ബന്ധപ്പെട്ട മന്ത്രിമാരടക്കമുള്ളവർക്ക് നാട്ടുകാർ ഒട്ടേറെ തവണ പരാതികൾ നല്കിയെങ്കിലും നിലവിലെ കരാറുകാരനെ നീക്കി പുതിയ ടെൻഡർ നടപടി കൈക്കൊണ്ടിരുന്നില്ല. ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നാട്ടുകാർ കഴിഞ്ഞയാഴ്ച പത്തനംതിട്ട പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യുട്ടീവ് എൻജിനീയർ ഓഫീസിൽ എത്തി പ്രതിഷേധം അറിയിച്ചു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനും ഉദ്യോഗസ്ഥരുടെ അലംഭാവം ആക്ഷൻ കൗൺസിൽ ചൂണ്ടിക്കാട്ടി കത്തുനൽകിയിരുന്നു. തുടർന്ന് മന്ത്രിയുടെ ഓഫീസ് ഇടപെട്ട് പഴയ കരാർ റദ്ദാക്കി പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കി സാങ്കേതിക അനുമതി ലഭ്യമാക്കി കഴിഞ്ഞ ദിവസം പുതിയ ടെൻഡർ ക്ഷണിക്കുകയായിരുന്നു. 24 വരെയാണ് ടെൻഡറുകൾ സ്വീകരിക്കുന്നത്. 1,43,68,550 രൂപയുടേതാണ് പുതുക്കിയ എസ്റ്റിമേറ്റ്.





























