റാന്നി: ഉന്നത നിലവാരത്തിൽ നിർമ്മാണം പൂർത്തിയായ ജണ്ടായിക്കൽ അത്തിക്കയം റോഡിൻ്റെ ഗുണനിലവാരം മോശമാണെന്ന് ആരോപണം. ഈ വിവരങ്ങൾ ചൂണ്ടിക്കാട്ടി റാന്നി ബ്ലോക്ക് പഞ്ചായത്തംഗം സിബി താഴത്തില്ലത്ത് റാന്നി എം എൽ എ, പൊതുമരാമത്ത് വകുപ്പ് എന്നിവിടങ്ങളിൽ പരാതി നൽകി. ടാറിംഗ് പൂർത്തിയായ റോഡിൽ കുടി വെള്ളവിതരണ പൈപ്പ് പൊട്ടിയതും റോഡിൻ്റെ തകർച്ചക്ക് കാരണമായതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. വശങ്ങളിലെ കട്ടിംങ് ബൈക്ക് ഇറങ്ങിയതോടെ ഇടിഞ്ഞതും റോഡിന്‍റെ ഉറപ്പില്ലായ്മയായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ടാറിംങ് നടത്തിയതിന് പിന്നാലെ റോളര്‍ ഓടിയതിന്‍റെ കട്ടിംങ്ങ് രൂപപെട്ടതും വിവാദമായി.
നാളുകളായി തകര്‍ന്നു കിടന്ന റോഡ് ഉന്നത നിലവാരത്തില്‍ നിര്‍മ്മാണം ആരംഭിച്ചതോടെ നാട്ടുകാര്‍ സന്തോഷത്തിലായിരുന്നു. റോഡ് നിര്‍മ്മാണം നടക്കുമ്പോള്‍ ജനപ്രതിനിധികളോ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരോ സ്ഥലം സന്ദര്‍ശിച്ചിരുന്നില്ലെന്നും ആരോപണമുണ്ട്. പൊട്ടിയ പൈപ്പുകള്‍ മാറ്റാതെ ജലഅതോറിറ്റി ഉദ്യോഗസ്ഥരും സഹകരിച്ചില്ലെന്നും നാട്ടുകാർ പറയുന്നു. പിന്നാലെ റോഡിലെ പൈപ്പുകള്‍ പൊട്ടി വെള്ളം ലീക്കായതും ആരോപണം ശരിവെക്കുന്നതിന് തുല്യമായി. റോഡിന്‍റെ തകര്‍ച്ച ചൂണ്ടിക്കാട്ടി നാട്ടുകാര്‍ സമരത്തിന് ഇറങ്ങാനും വിജിലിന്‍സിനെ സമീപിക്കാനും തീരുമാനിച്ചു.





























