തോമ്പിക്കണ്ടം: ചപ്പാത്ത്-സെമിത്തേരി റോഡ് നിര്‍മ്മാണത്തില്‍ വീതി കുറച്ച് കോണ്‍ക്രീറ്റ് ചെയ്തതായി ആരോപണം. റോഡിന്‍റെ തുടക്കം 3 മീറ്റർ വീതിയില്‍ ആയിരുന്നു. എന്നാൽ ഈ കഴിഞ്ഞ ദിവസം അൻപതു മീറ്റർ ദൂരം കൂടി കോണ്‍ക്രീറ്റ് ചെയ്തിരുന്നു. ഇവിടുത്തെ അളവ് 2.30 മീറ്റർ ആയി കുറച്ചിരിക്കുന്നതായാണ് ആരോപണം. സമീപത്തുണ്ടായിരുന്ന മരങ്ങൾ വെട്ടി മാറ്റാൻ സ്ഥലമുടമ സമ്മതിക്കാത്തതാണ് കാരണമായി ഇവർ പറയുന്നത്. ഇത്തരത്തിലുള്ള നിര്‍മ്മാണത്തെ പറ്റി വാർഡംഗം മൗനം പാലിക്കുകയായിരുന്നു. കരാറുകാരനുമായി നാട്ടുകാര്‍ ബന്ധപ്പെട്ടപ്പോള്‍ അവർക്കു 50 മീറ്റർ ദൂരം കോണ്‍ക്രീറ്റ് ജോലി ചെയ്തു കൊടുക്കുകമാത്രം ചെയ്താൽ മതിയെന്നാണ് നാറാണമൂഴി പഞ്ചായത്തിൽ നിന്നും ലഭിച്ചിരിക്കുന്ന നിര്‍ദേശമെന്നും റോഡിന്റെ നിര്‍മ്മാണത്തിന് തടസ്സമായി നിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റുന്നത് ഉത്തരവാദിത്തമല്ല എന്നുമാണ് അവരുടെ നിലപാട്.
റബര്‍ ബോര്‍ഡ് റോഡിനായി വിട്ടുകൊടുത്തിട്ടുള്ള പത്തടി വീതി സ്ഥലം സമീപ വസ്തു ഉടമ കൈയ്യേറിയതാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. വീതി കുറഞ്ഞതു മൂലം നാട്ടുകാര്‍ക്ക് റോഡു കൊണ്ട് ഗുണമുണ്ടാവുകയുമില്ല. പിക്കപ്പ് പോലുള്ള വാഹനങ്ങള്‍ക്ക് വീതി കുറവു മൂലം ഇതുവഴി കടന്നു പോകാന്‍ കഴിയില്ല. നിര്‍മ്മാണത്തിലെ അഴിമതി അന്വേഷിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ പഞ്ചായത്ത് സെക്രട്ടറി, ഡയറക്ടര്‍,വിജിലന്‍സ് എന്നിവര്‍ക്ക് പരാതി നല്‍കുമെന്നും അറിയിച്ചു.