തിരുവനന്തപുരം : കോൺഗ്രസ് ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും നൂറു ശതമാനം അംഗീകരിക്കാൻ താൻ തയ്യാറാണെന്നും അത് ഓരോ പാർട്ടി പ്രവർത്തകന്റെയും പ്രാഥമികമായ കടമയാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. നേതൃത്വത്തെ നിശ്ചയിക്കുന്ന കാര്യത്തിൽ ഹൈക്കമാൻഡ് സ്വീകരിച്ച നടപടിക്രമങ്ങളിൽ പൂർണ്ണ സംതൃപ്തിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നേതൃത്വത്തെ നിശ്ചയിക്കുന്നത് വെറുമൊരു നറുക്കെടുപ്പിലൂടെയല്ല, മറിച്ച് വിപുലമായ ചർച്ചകൾക്കും പ്രക്രിയകൾക്കും ശേഷമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഹുൽ ഗാന്ധി നേരിട്ട് നേതാക്കളുമായി സംസാരിക്കുകയും തുടർ ചർച്ചകൾ നടത്തുകയും ചെയ്തിട്ടുണ്ട്. ഒരു ജനാധിപത്യ പാർട്ടിക്കുള്ളിൽ നേതാക്കൾക്ക് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അത് പട്ടാള ഭരണമല്ലെന്നും തിരുവഞ്ചൂർ പറഞ്ഞു. എന്നാൽ ഈ വ്യത്യസ്ത അഭിപ്രായങ്ങളെ ഏകോപിപ്പിക്കുന്നത് പാർട്ടി നേതൃത്വമാണ്. കേരളത്തിലെ കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ചേർന്ന് മല്ലികാർജുൻ ഖർഗെയ്ക്കും രാഹുൽ ഗാന്ധിക്കും തീരുമാനം എടുക്കാൻ അധികാരം നൽകുന്ന പ്രമേയം പാസാക്കി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എടുക്കുന്ന അന്തിമ തീരുമാനം എല്ലാവരും അംഗീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.






























