റാന്നി: പെരുനാട്-പെരുന്തേനരുവി റോഡിലെ അപകട മേഖലയിൽ ഇടിതാങ്ങി സ്ഥാപിച്ച് പി.ഡബ്ല്യു.ഡി വകുപ്പ്. തോണിക്കടവ് -ഉന്നതാനി മേഖലകളിലെ അപകടരമായ വളവിലും അപകട മുനമ്പുകളിലുമാണ് ഇടിതാങ്ങി സ്ഥാപിച്ചിരിക്കുന്നത്. പെരുന്തേനരുവി ടൂറിസമായി ബന്ധപ്പെട്ടും ജല വൈദ്യുത പദ്ധതിയിലേക്കുമായി നിരവധി ആളുകൾ കടന്നുപോകുന്ന പ്രധാന പാതയിലെ അപകടക്കെണികൾ നാട്ടുകാർ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു.
പെരുന്തേനരുവിക്ക് പുറമെ കുടമുരുട്ടി, കൊച്ചുകുളം, ചണ്ണ, കുരുമ്പൻമൂഴി എന്നീ പ്രദേശങ്ങിലേക്കുള്ള പ്രധാന പാതകൂടിയാണ് പെരുനാട് പെരുന്തേനരുവി റോഡ്. ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രത്തിലേക്കുള്ള പാത ഉന്നത നിലവാരത്തിൽ പണികഴിപ്പിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും അധികൃതരുടെ ഭാഗത്തു നിന്നും അനുകൂലമായ നടപടികൾ ഒന്നുംതന്നെ ഉണ്ടായിട്ടില്ല. മറ്റു ജില്ലകളിൽ നിന്നും ഉൾപ്പെടെ നിരവധിപേരാണ് പെരുന്തേനരുവി വെള്ളച്ചാട്ടം കാണുന്നതിനും മറ്റുമായി ഈ പാതയിലൂടെ കടന്നു പോകുന്നത്. പാതയുടെ വികസനം യാഥാർഥ്യമായാൽ നിരവധി സഞ്ചാരികൾ കൂടുതലായി ഈ പ്രദേശത്തേക്ക് എത്തുമെന്നാണ് നാട്ടുകാർ പറയുന്നത്.





























