കോട്ടയം : മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എം.ടി വാസുദേവന്‍ നായര്‍ നടത്തിയ രാഷ്ട്രീയ വിമർശനത്തിൽ പ്രതികരണവുമായി യാക്കോബായ സഭയുടെ നിരണം ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന ഗീവർഗീസ് മാർ കൂറിലോസ്. ഒത്തിരി നാളുകൾക്ക് ശേഷമാണ് ഒരു പ്രമുഖ സാംസ്കാരിക നായകനിൽ നിന്ന് പല്ലുള്ള ഒരു രാഷ്ട്രീയ വിമർശനം കേൾക്കുന്നതെന്ന് ഗീവർഗീസ് മാർ കൂറിലോസ് ഫേസ്ബുക്കിൽ കുറിച്ചു. ‘അധികാരത്തിലുള്ള എല്ലാവരും കേൾക്കേണ്ട ശബ്ദം. മൂർച്ചയുള്ള ശബ്ദം. കാതുള്ളവർ കേൾക്കട്ടെ, അധികാരം അടിച്ചമർത്താൻ ഉള്ളതല്ല, അധികാരം ജനസേവനത്തിന് മാത്രം ആവട്ടെ’- ഗീവർഗീസ് മാർ കൂറിലോസ് വ്യക്തമാക്കി.
മികച്ച പ്രഭാഷകനും സഭയിലെ ജനകീയ മുഖവുമായ ഗീവർഗീസ് മാർ കൂറിലോസ് പല സന്ദർഭത്തിലും തന്റെ രാഷ്ട്രീയ നിലപാടുകൾ തുറന്നു പറഞ്ഞിട്ടുണ്ട്. ഇടതുമുന്നണിയുടെ വനിതാ മതിൽ അടക്കമുള്ള പരിപാടികളെ പിന്തുണച്ചിട്ടുള്ള മെത്രാപ്പോലീത്ത സമൂഹമാധ്യമങ്ങളിലും സജീവ ഇടപെടൽ നടത്തുന്നയാളാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെലിലാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എം.ടി വാസുദേവൻ നായർ രൂക്ഷ വിമർശനം നടത്തിയത്. അധികാരമെന്നാല്‍ ആധിപത്യമോ സര്‍വ്വാധിപത്യമോ ആകാമെന്നും രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള അംഗീകൃതമാര്‍ഗമായി മാറിയെന്നായിരുന്നു എം ടിയുടെ വിമർശനം. ആള്‍ക്കൂട്ടത്തെ എളുപ്പം ക്ഷോഭിപ്പിക്കുകയോ ആരാധകരാക്കുകയോ ചെയ്യാം. തെറ്റു പറ്റിയാല്‍ അത് സമ്മതിക്കുന്ന പതി ഒരു മഹാരഥനും ഇവിടെയില്ലെന്നും എം ടി പറഞ്ഞു.





























