പത്തനംതിട്ട : പത്തനംതിട്ട നഗരസഭാ പരിധിയിലെ വാര്‍ഡുകളില്‍ നിന്നും ഹരിതകര്‍മ്മ സേന ശേഖരിച്ച് എം.സി.എഫ് കളില്‍ സൂക്ഷിച്ചിട്ടുള്ള മാലിന്യങ്ങള്‍ സെന്ററുകളില്‍ നിന്നും നീക്കം ചെയ്യാതെയായിട്ട് ഒരുമാസം. മാലിന്യങ്ങളില്‍ നിന്നും ദുര്‍ഗന്ധം വരാന്‍ തുടങ്ങിയിട്ടും നടപടി സ്വീകരിക്കേണ്ട നഗരസഭാ അധികൃതര്‍ മൗനം പാലിക്കുകയാണ്. നഗര സഭയിലെ 33 വാര്‍ഡുകളില്‍ നിന്നും ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ശേഖരിച്ച മാലിന്യങ്ങളാണ് പത്തനംതിട്ട മാര്‍ക്കറ്റിനുള്ളിലെയും സ്വകാര്യ ബസ് സ്റ്റാന്റ് പരിസരത്തെയും മാലിന്യ ശേഖരണ കേന്ദ്രങ്ങളില്‍ ഒരുമാസമായി കെട്ടിക്കിടക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ലീന്‍ കേരള കമ്പനിയാണ് ജില്ലയില്‍ ശേഖരിക്കുന്ന മാലിന്യങ്ങള്‍ ഏറ്റെടുത്ത് കൊണ്ടുപോകുന്നത്.
തിരുവല്ലയില്‍ നിന്നുമായിരുന്നു നഗരസഭയിലെ മാലിന്യങ്ങള്‍ കൊണ്ടുപോകാനുള്ള വാഹനം എത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ഒരുമാസമായി ഈ വാഹനം എത്തി മാലിന്യം കൊണ്ടുപോകാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഇതില്‍ കൃത്യമായ ഇടപെടല്‍ നടത്തി ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ യഥാസമയം നല്‍കേണ്ട ചെയര്‍പേഴ്സണ്‍ മൌനം പാലിക്കുകയാണ്. സ്വകാര്യ ബസ് സ്റ്റാന്റ് പരിസരത്തെ മാലിന്യ ശേഖരണ കേന്ദ്രത്തില്‍ മാലിന്യം കുന്നുകൂടിയതോടെ പല വാര്‍ഡുകളില്‍ നിന്നും ശേഖരിച്ച മാലിന്യങ്ങള്‍ പത്തനംതിട്ട ചന്തക്കുള്ളിലെ കേന്ദ്രത്തില്‍ വെക്കാന്‍ ഹരിതകര്‍മ്മ സേന ശ്രമം നടത്തിയിരുന്നു.
എന്നാല്‍ ഇടിഞ്ഞു വീഴാറായ കെട്ടിടത്തിലെ മുകള്‍ നിലയില്‍ കുന്നുകൂട്ടി വെച്ചിരിക്കുന്ന മാലിന്യം ചന്തയിലെ കച്ചവടക്കാര്‍ക്കും നാട്ടുകാര്‍ക്കും ജീവന് ഭീഷണിയായതിനാല്‍ ചന്തയിലെ കച്ചവടക്കാര്‍ ഈ ശ്രമം തടഞ്ഞു. ഇതോടെ മാലിന്യങ്ങള്‍ എങ്ങോട്ട് മാറ്റുമെന്ന ആശങ്കയിലാണ് ഹരിതകര്‍മ്മ സേനാംഗങ്ങള്‍. കളക്ഷന്‍ സെന്റ്റുകളില്‍ കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങള്‍ ജനങ്ങള്‍ക്ക് വലിയ രോഗ ഭീതിയാണ് ഉയര്‍ത്തുന്നത്. ജില്ലയില്‍ പലയിടത്തും സ്ഥാപിച്ച മിനി എം.സി.എഫ് കളിലും മാലിന്യം കെട്ടിക്കിടക്കുന്നുണ്ട്. ഇടക്കിടെ പെയ്യുന്ന മഴയില്‍ ഈ മാലിന്യങ്ങളില്‍ വെള്ളം കെട്ടികിടക്കുന്നത് ഗുരുതരമായ പകര്‍ച്ചവ്യാധികള്‍ക്കും കാരണമാകും.






























