റാന്നി: ഗതാഗത കുരുക്കിൽ വീർപ്പുമുട്ടി ഇട്ടിയപ്പാറ ബൈപ്പാസ് റോഡുകള്‍. അനധികൃത കച്ചവടവും വാഹന പാർക്കിംങും മൂലം ഇട്ടിയപ്പാറയിലെ ബൈപ്പാസ് റോഡുകളില്‍ തിരക്ക് കൂടുകയാണ്. വീതി കുറവുള്ള ബൈപ്പാസ് റോഡുകളില്‍ വണ്‍വെ സമ്പ്രദായം ഒരു പരിധിവരെ പാലിക്കുന്നതാണ് അപകടങ്ങള്‍ ഇല്ലാതാവുന്നത്. പെട്ടി ഓട്ടോകളിലും ഉന്തുവണ്ടികളിലും എത്തുന്ന വഴിയോര വാണിഭക്കാര്‍ എന്തെല്ലാം തീരുമാനം ഉണ്ടായാലും മാറ്റില്ലെന്ന നയത്തിലാണ്. കാവുങ്കല്‍ ബൈപ്പാസിൽ രാവിലെ എത്തുന്ന വാഹനങ്ങൾ സന്ധ്യയോടെയാണ് മാറ്റുന്നത്.
റാന്നിയിൽ വിവിധ ആവശ്യങ്ങൾക്കെത്തുന്നവർ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഉപയോഗിക്കുന്നത് ഇവിടാണ്. അതിനൊപ്പം വഴിയോരവാണിഭം കൂടി ആകുന്നതോടെ ബൈപ്പാസു വഴിയെത്തുന്ന വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയാതാകും. മാമുക്കിൽ നിന്നെത്തുന്ന വലിയ വാഹനങ്ങൾക്ക് ഇട്ടിയപ്പാറയിലേക്ക് നേരിട്ട് കടക്കുവാൻ കഴിയില്ല. വലിയ വാഹനങ്ങൾ കാവുങ്കൽ ബൈപ്പാസ് വഴി ചുറ്റി വേണം ഇട്ടിയപ്പാറയിൽ എത്താൻ. മാർത്തോമ്മ ആശുപത്രി പടി ചെട്ടിമുക്ക് റോഡിൽ നിന്ന് കാവുങ്കൽ ജംങ്ഷനിലേയ്ക്ക് വാഹനങ്ങൾക്ക് കടന്നുവരാൻ പറ്റില്ല. ഇവിടെ വൺവേ സമ്പ്രദായം നടപ്പിലാക്കി ദിശാസൂചികകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലരും ഇത് ലംഘിച്ച് വാഹനങ്ങളുമായി എത്താറുണ്ട്.
മുൻപ് കാവുങ്കൽ ജംങ്ഷൻ ഡ്യൂട്ടി നോക്കുന്ന ഹോം ഗാർഡുകളോ പോലീസോ ഇവരെ മടക്കി അയക്കുകയോ പെറ്റികേസ് എടുക്കുകയോ ചെയ്യുമായിരുന്നു. എന്നാൽ ഇപ്പോൾ ആരും ഈ നിയമ ലംഘനം കാര്യമാക്കാറില്ല. ബൈപ്പാസ് റോഡിൽ രണ്ടു ബാങ്കുകളും നിരവധി സ്ഥാപനങ്ങളും ഉണ്ട്. ഇവിടെ എത്തുന്നവരുടെ വാഹനങ്ങളും ഈ റോഡിൽ തന്നെയാണ് പാർക്ക് ചെയ്യുന്നത്. മറ്റു സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്തിട്ടാണ് പോകുന്നത്. അവർ രാവിലെ കൊണ്ടിടുന്ന വാഹനങ്ങള്‍ രാത്രികാലങ്ങളിലാണ് മാറ്റുന്നത്.കാവുങ്കൽ പടിയിൽ നിന്നും ചെട്ടിമുക്ക് റോഡിലേക്ക് കടക്കുന്നിടത്ത് അപകടവും ഗതാഗത കുരുക്കും നിത്യ സംഭവമായിരിക്കുകയാണ് ഇപ്പോൾ. ഇവിടത്തെ വഴിയോര വാണിഭക്കാർ മീൻ അടക്കമുള്ള മാലിന്യങ്ങൾ വഴിയോരത്തായി നിക്ഷേപിക്കുന്നതിനാൽ അസഹനീയമായ ദുർഗന്ധമാണ് ചിലദിവസങ്ങളില്‍.
വഴിയോര വാണിഭം ഒഴിവാക്കാന്‍ താലൂക്ക് വികസന സമിതി തീരുമാനം ഉണ്ട്. കൂടാതെ റവന്യൂ, പൊതുമരാമത്ത് വകുപ്പ്, പോലീസ്, മോട്ടോര്‍ വാഹന വകുപ്പ്, പഴവങ്ങാടി, അങ്ങാടി പഞ്ചായത്തുകൾ എന്നിവയുടെ സഹകരണത്തോടെ പാർക്കിങും വഴിയോര വാണിഭവും ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ വകുപ്പുകളുടെ ഏകോപനമില്ലാത്തതിനാൽ തീരുമാനം നടപ്പിലാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. തിരുവോണ ദിനം വണ്‍വെ തെറ്റിച്ചെത്തിയ പിക്കപ്പ് വാന്‍ ഓട്ടോയില്‍ ഇടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചിരുന്നു.
ഓരോ അപകടം ഉണ്ടാവുമ്പോഴും പോലീസ് പരിശോധന നടത്തുമെങ്കിലും പിന്നീട് അത് അവസാനിക്കുന്നതോടെ വീണ്ടും നിയമലംഘനം തുടര്‍ക്കഥയാവും. പഴവങ്ങാടി പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ബസ് സ്റ്റാന്‍ഡിലേയ്ക്കുള്ള നടപ്പാതയിലെ വഴിയോര വാണിഭക്കാരെ നീക്കിയെങ്കിലും അവരില്‍ ചിലര്‍ വീണ്ടും എത്തിയിട്ടുണ്ട്. ഈ വിഷയത്തിൽ അടിയന്തരമായി അധികൃതരുടെ ശ്രദ്ധയുണ്ടായില്ലെങ്കിൽ വൻ അപകടം ഉണ്ടാവാനുള്ള സാധ്യതയേറെയാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.































