ആലുവ : പള്ളി തർക്ക വിഷയവുമായി ബന്ധപ്പെട്ട് യാക്കോബായ സഭാ നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ആലുവ പാലസ് ഗസ്റ്റ് ഹൗസിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടെ നേതൃത്വത്തിൽ അരമണിക്കൂറോളം ചർച്ച നീണ്ടു. മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ്, മാത്യൂസ് മാർ അപ്രേം മെത്രാപ്പോലീത്ത, തമ്പു ജോർജ് തുകലൻ എന്നിവർ ഒപ്പമുണ്ടായിരുന്നു. പള്ളി തർക്കവുമായി ബന്ധപ്പെട്ട് പരിഹാരമുണ്ടാക്കാൻ ഇടപെടൽ നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി സഭാ നേതൃത്വം പറഞ്ഞു.
സഭാ തർക്കത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടലിന് തുടർച്ചയായി മിസോറാം ഗവർണർ പിഎസ് ശ്രീധരൻ പിള്ള യാക്കോബായ സഭാ നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു. പുത്തൻകുരിശിലെ പാത്രിയാർക്ക സെന്ററിൽ എത്തിയാണ് രണ്ടാംഘട്ട ചർച്ചകൾക്ക് തുടക്കം കുറിച്ചത്. യാക്കോബായ സഭയ്ക്ക് പുറമേ ഓർത്തഡോക്സ് വിഭാഗവുമായും പിഎസ് ശ്രീധരൻപിള്ള ചർച്ച നടത്തുന്നുണ്ട്. ഗവർണർക്ക് രാഷ്ട്രീയമില്ലെന്നും ചർച്ചകളുടെ വിശദാംശങ്ങൾ പ്രധാനമന്ത്രിയെ ധരിപ്പിക്കുമെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു.
അതേസമയം ഓർത്തഡോക്സ് സഭയുമായി യോജിച്ച് പോകാൻ കഴിയില്ലെന്ന് ഗവർണറെ അറിയിച്ചതായി യാക്കോബായ സഭാ വക്താവ് വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ നിയമപരമായ പ്രശ്നങ്ങൾ ബോധ്യപ്പെടുത്തി. തർക്കം പരിഹരിക്കുന്നതിന് ഇരുവിഭാഗവുമായും മിസോറം ഗവർണർ സംസാരിക്കുന്നുണ്ടെന്നും യാക്കോബായ സഭാ നേതൃത്വം അറിയിച്ചു.