കണ്ണൂര്‍ : തടവുകാരോട് ജയിലധികൃതര്‍ കടുത്ത മനുഷ്യാവകാശ ലംഘനം കാണിക്കുന്നതായി പരാതി. കൊറോണ വ്യാപനം ഇന്ത്യയില്‍ ആരംഭിച്ചതോടെ കഴിഞ്ഞ ഏപ്രില്‍ 12 നാണ് തടവുകാര്‍ക്ക് പരോള്‍ അനുവദിച്ചത്. അന്ന് വളരെ ചെറിയൊരു ശതമാനം ജനങ്ങള്‍ക്ക് മാത്രമേ കോവിഡ് ബാധ ഉണ്ടായിരുന്നുള്ളു. പോസിറ്റിവ് നിരക്കില്‍ ഏറ്റവും പിന്നിലായിരുന്നു അന്ന് കേരളം. എന്നാല്‍ പോസിറ്റിവ് നിരക്ക് ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന സമയത്താണ് തിരഞ്ഞെടുപ്പിന്റെ പേരില്‍ ഈ മാസം 3 ന് പരോള്‍ റദ്ദാക്കിക്കൊണ്ട് തടവുകാരെ ജയിലിലേക്ക് തിരിച്ചു പ്രവേശിപ്പിച്ചത്.
സെന്‍ട്രല്‍ ജയിലില്‍ നിന്നും ഇവരെ അന്ന് തന്നെ തലശ്ശേരി സബ് ജയിലില്‍ കോറന്റൈനിലേക്ക് മാറ്റി. ആസമയത്തു അവിടെ ഉണ്ടായിരുന്ന റിമാന്‍ഡ് തടവുകാരെ മാറ്റി അവിടേക്കു ഇവരെ പ്രവേശിപ്പിക്കുകയായിരുന്നു. അണുനശീകരണമോ യാതൊരു വിധ ശുചീകരണപ്രവര്‍ത്തിയോ ഈ സമയത്തു നടത്തിയിരുന്നില്ല. അവിടെ അതുവരെ ഉണ്ടായിരുന്നവര്‍ ഉപയോഗിച്ച പഴയ പായയും പാത്രങ്ങളും അഴുക്കുപിടിച്ച മുഷിഞ്ഞ തുണികളും മാത്രമാണ് ഉണ്ടായിരുന്നത്.
പത്ത് പന്ത്രണ്ട് അടി മാത്രം വിസ്തീര്‍ണ്ണമുള്ള മുറിയില്‍ 7 പേരെയാണ് പ്രവേശിപ്പിച്ചത്. വാതിലില്ലാത്ത ദുര്‍ഗന്ധം വമിക്കുന്ന ഒരു കക്കൂസും മാത്രമാണ് മുറിക്കുള്ളില്‍ ഉണ്ടായിരുന്നത്. ഇതില്‍ വെള്ളമല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. 34 പേരാണ് ഒരു സൗകര്യവുമില്ലാത്ത സബ് ജയിലില്‍ മൃഗങ്ങളെ പോലെ കഴിയേണ്ടി വന്നത്. തൊട്ടുരുമ്മി കഴിയേണ്ടി വന്നിരുന്നതിനാല്‍ 24 മണിക്കൂറും മാസ്ക് ഉപയോഗിക്കേണ്ടിയും വന്നു. മൂന്നാം തീയതി പ്രവേശിപ്പിച്ച തടവുകാര്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തുന്നത് 10 നാണ്. അപ്പോഴേക്കും 34 പേരില്‍ 22 പേര്‍ക്ക് കൊറോണാ ബാധ ഉണ്ടായിക്കഴിഞ്ഞിരുന്നു. രണ്ട് ജയില്‍ ഉദ്യോഗസ്ഥര്‍ക്കും രോഗ ബാധ ഉണ്ടായി.
കോവിഡ് ബാധ ഉണ്ടായതിനു ശേഷമാണ് വീട്ടുകാരെ അധികൃതര്‍ വിവരം അറിയിക്കുന്നത്. പതിനേഴാം തീയതി രണ്ടാമത് ടെസ്റ്റ് നടത്തുമ്ബോഴേക്കും ബാക്കിയുള്ള 8 പേര്‍ക്കും രോഗ ബാധ ഉണ്ടായിക്കഴിഞ്ഞരുന്നു. ഇതിനിടയില്‍ ഭക്ഷണം പാകം ചെയ്തുതന്ന കിച്ചണില്‍ ഉണ്ടായിരുന്ന ആള്‍ക്കും കോവിഡ് ബാധിച്ചതായി അറിയാന്‍ കഴിഞ്ഞു. രോഗം വന്ന എല്ലാവരെയും അഞ്ചരക്കണ്ടി മെഡിക്കല്‍ കൊളേജിലേക്കാണ് മാറ്റിയത്.































