ടോക്യോ : ലോകത്ത് ഒമിക്രോൺ വകഭേദം ഭീതി പടർത്തുന്ന സാഹചര്യത്തിൽ വിദേശ സന്ദർശകരെ പൂർണമായും വിലക്കി ജപ്പാൻ. താൽകാലികമായാണ് വിലക്ക്. ജപ്പാനിൽ കോവിഡ് തരംഗം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ അടിയന്തര മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിനിന്‍റെ ഭാഗമായാണ് നടപടിയെന്ന് പ്രധാനമന്ത്രി ഫുമിയോ കിഷിദ അറിയിച്ചു.
മുൻകരുതൽ നടപടികൾ ചൊവ്വാഴ്ച മുതൽ നിലവിൽവരുമെന്നും അദ്ദേഹം പറഞ്ഞു.
ചെറുകിട ബിസിനസ് സന്ദർശകർ, വിദേശ വിദ്യാർഥികൾ, തൊഴിലാളികൾ തുടങ്ങിയവർക്കായി ജപ്പാൻ ഇളവുകൾ അനുവദിച്ചിരുന്നു. ഈ നിയന്ത്രണങ്ങൾ വീണ്ടും നടപ്പാക്കിയേക്കും. പുതിയ ഒമിക്രോൺ വകഭേദത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാത്ത സാഹചര്യത്തിൽ മാസ്ക് ധരിക്കൽ ഉൾപ്പെടെ കോവിഡ് മുൻകരുതലുകൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി അഭ്യർഥിച്ചു.
അതിവേഗം പടരുന്നതാണോ കൂടുതൽ മാരകമാണോ എന്ന് സ്ഥിരീകരിക്കാത്ത സാഹചര്യത്തിൽ നിരവധി രാജ്യങ്ങൾ വിദേശത്തുനിന്ന് എത്തുന്നവർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇസ്രയേൽ വിദേശ യാത്രികരെ വിലക്കിയിരുന്നു. മൊറോക്കോ വിദേശത്തുനിന്നെത്തുന്ന എല്ലാ വിമാനങ്ങൾക്കും തിങ്കളാഴ്ച മുതൽ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു.