തിരുവനന്തപുരം: കാഞ്ഞിരപ്പളളി സെന്റ് ഡൊമനിക് കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനി ജസ്ന ജെയിംസിന്റെ തിരോധാനത്തിൽ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി. പിതാവ് ജെയിംസ് നൽകിയ ഹർജിയിൽ തിരുവനന്തപുരം സിജെഎം കോടതിയാണ് അന്വേഷണം പ്രഖ്യാപിച്ചത്. നേരത്തെ അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ച് സിബിഐ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പിതാവ് നൽകിയ ഹർജിയിലാണ് കോടതി തീരുമാനം.തന്റെ സ്വകാര്യ അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളും രേഖകളും ഫോട്ടോകളടക്കമുളള ഡിജിറ്റൽ തെളിവുകളും മുദ്രവച്ച കവറിൽ വെളളിയാഴ്ച കോടതിയിൽ പിതാവ് ഹാജരാക്കിയിരുന്നു.
ഇത് സിബിഐ അന്വേഷണ പരിധിയിൽ വരുന്ന കാര്യാണോ എന്നാണ് കോടതി പരിശോധിച്ചത്. തുടർന്നാണ് തുടരന്വേഷണം പ്രഖ്യാപിച്ചത്. നേരത്തെ സിബിഐ സംഘം കേസ് ഡയറി കോടതിയിൽ ഹാജരാക്കിയിരുന്നു.ജസ്നയുടെ പിതാവ് ജെയിംസ് ജോസഫ് സമർപ്പിച്ച രഹസ്യ രേഖകളെ കുറിച്ച് അന്വേഷണം നടത്തിയോ എന്നറിയാൻ കേസ് ഡയറി പരിശോധിക്കാനാണ് കോടതി ഇതു ഹാജരാക്കാൻ നിർദേശിച്ചത് . കേസ് ഡയറിയുടെ വിശദ പരിശോധനയക്ക് ശേഷമാകാണ് തുടരന്വേഷണമെന്ന ആവശ്യം കോടതി പരിഗണിച്ചത്. ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് ഷിബു ഡാനിയേലാണ് കേസ് പരിഗണിച്ചത്.