ന്യൂഡല്‍ഹി: സാമൂഹിക പ്രവര്‍ത്തകന്‍ നരേന്ദ്ര ധബോല്‍ക്കറിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ. പ്രതികളായ സച്ചിന്‍ അന്ദുരെ, ശരദ് കലാസ്‌കര്‍ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. പൂനെ പ്രത്യേക കോടതിയാണ് വിധി പ്രസ്താവിച്ചത്. പ്രതികള്‍ക്ക് അഞ്ചുലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. കേസില്‍ മൂന്നു പ്രതികളെ കോടതി വെറുതെ വിട്ടു. വീരേന്ദ്ര സിങ് താവ്‌ഡെ, സഞ്ജീവ് പുനലേക്കര്‍, വിക്രം ബാവെ എന്നിവരെയാണ് പ്രത്യേക കോടതി ജഡ്ജി പിപി യാദവ് കുറ്റവിമുക്തനാക്കിയത്. മൂന്നു വര്‍ഷത്തോളം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് വിധി പ്രസ്താവിച്ചത്. 2013 ഓഗസ്റ്റ് 20 നാണ് പൂനെയില്‍ വെച്ച് നരേന്ദ്ര ധാബോല്‍ക്കര്‍ വെടിയേറ്റ് കൊല്ലപ്പെടുന്നത്.
2014 ലാണ് ധാബോല്‍ക്കര്‍ വധക്കേസ് അന്വേഷണം സിബിഐ ഏറ്റെടുക്കുന്നത്. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പോരാടിയ സാമൂഹ്യപ്രവർത്തകനായിരുന്നു ധാബോൽക്കർ. പ്രഭാത നടത്തത്തിനു പോയ ധാബോൽക്കർ പുണെ സിറ്റിയിലെ വിത്തൽ റാംജി ഷിൻഡെ പാലത്തിനു സമീപം വെടിയേറ്റ് മരിക്കകുകയായിരുന്നു. പൻവേലിലെ ഇഎൻടി സർജൻ വിരേന്ദ്രസിങ് താവ്‌ഡെയാണ് കൊലപാതകത്തിനു പിന്നിലെ ആസൂത്രകനെന്നാണ് അന്വേഷണ സംഘം ആരോപിച്ചിരുന്നത്.