പത്തനംതിട്ട : മുക്കൂട്ടുതറ സ്വദേശിനി ജെസ്നയുടെ തിരോധാനo സഭാ- സംഘപരിവാര്‍ കൂട്ടുകെട്ട് പുകമറ സൃഷ്ടിക്കുകയാണെന്ന് പോപുലര്‍ ഫ്രണ്ട് പത്തനംതിട്ട ജില്ലാക്കമ്മിറ്റി. ജെസ്‌നയെ കാണാതായ സംഭവത്തില്‍ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള ആസൂത്രിത നീക്കത്തിന് തടയിടാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം. നിലവിലെ ദുരൂഹത അകറ്റാന്‍ സര്‍ക്കാര്‍ വസ്തുതകള്‍ പുറത്തുവിടണമെന്നും പോപ്പുലർ ഫ്രണ്ട് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എസ് സജീവ് ആവശ്യപ്പെട്ടു.
ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ ഇപ്പോഴും സജീവമായി തുടരുകയാണ്. സുപ്രധാനമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അന്വേഷണസംഘങ്ങള്‍ പലഘട്ടങ്ങളിലായി പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ കേസില്‍ തുറന്നുപറയാന്‍ കഴിയാത്ത ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി അടുത്തിടെ വിരമിച്ച അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ ജി സൈമണ്‍ വ്യക്തമാക്കിയിരുന്നു.
ഈ വാദത്തെ ഉയര്‍ത്തിക്കാട്ടിയാണ് ഇപ്പോള്‍ സംഘപരിവാറും
ചില ക്രൈസ്തവ പ്രസ്ഥാനങ്ങളും മാധ്യമങ്ങളുടെ സഹായത്തോടെ അഭ്യൂഹങ്ങളും കെട്ടുകഥകളും നിരത്തി ഇസ്ലാം വിരുദ്ധത പ്രചരിപ്പിക്കുന്നത്. പെണ്‍കുട്ടി മതപഠന കേന്ദ്രത്തിലാണെന്നും ഗര്‍ഭിണിയാണെന്നുമുള്ള നുണപ്രചാരണങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ നടക്കുന്നത്. ഈ സാഹചര്യത്തില്‍ ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നിലവിലെ അന്വേഷണ പുരോഗതി സമൂഹത്തിന് മുന്നില്‍ തുറന്നുപറയാന്‍ സര്‍ക്കാര്‍ തയ്യാറാവണം.
2018 മാര്‍ച്ച് 22ന് രാവിലെ 9.30ന് വീട്ടില്‍ നിന്ന് മുണ്ടക്കയത്തേക്കുപോയ മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകളായ ജെസ്‌നയെയാണ് പിന്നീട് കാണാതായത്. ആദ്യം ലോക്കല്‍ പോലിസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. വസ്തുത ഇതായിരിക്കെ കോടതികള്‍ പോലും തള്ളിക്കളഞ്ഞ സംഘപരിവാര്‍ സൃഷ്ടിയായ ലൗജിഹാദ് പ്രയോഗം വീണ്ടും ഉയര്‍ത്തിക്കാട്ടിയാണ് ഈ കേസില്‍ സംഘപരിവാര്‍ വര്‍ഗീയ മുതലെടുപ്പിന് ശ്രമിക്കുന്നത്. മാത്രമല്ല കേരളത്തിന്റെ ആഭ്യന്തര വകുപ്പിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയുള്ള സംഘപരിവാര്‍ നീക്കവും അത്യന്തം അപകടകരമാണ്.
സര്‍ക്കാര്‍ തുടര്‍ന്നുവരുന്ന മൃദുഹിന്ദുത്വ സമീപനമാണ് സംഘപരിവാറിന് വളക്കുറൂള്ള മണ്ണായി കേരളത്തെ മാറ്റിയത്. നുണബോംബുകള്‍ പൊട്ടിച്ച് ഉത്തരേന്ത്യന്‍ മോഡല്‍ വര്‍ഗീയത കേരളത്തിലും പയറ്റാനുള്ള ആര്‍എസ്എസ് നീക്കത്തിനെതിരേ ഇനിയെങ്കിലും സര്‍ക്കാര്‍ മൗനം വെടിയണമെന്നും അദ്ദേഹം ആവിശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി സാദിക്ക് അഹമ്മദ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷാനവാസ് മുട്ടാര്‍, അനീഷ് പറക്കോട്, സബീര്‍ എച്ച്, ഷിനാജ് പി.എച്ച് സംസാരിച്ചു.