റാഞ്ചി: കൊവിഡ് 19 ബാധിതർക്ക് മരുന്നും ഭക്ഷണവും ഐസൊലേഷന്‍ വാർഡില്‍ എത്തിക്കാന്‍ ഇനി ആരോഗ്യപ്രവർത്തകർ നേരിട്ടെത്തില്ല. പകരം കൊ ബോട്ടുകള്‍ എന്ന് വിളിക്കുന്ന സഞ്ചരിക്കുന്ന റോബോട്ടുകളെ(Collaborative Robot) വിന്യസിക്കുകയാണ് ഝാർഖണ്ഡ് സർക്കാർ. രോഗികളുമായി നേരിട്ട് ഇടപഴകുന്നത് വഴി ആരോഗ്യപ്രവർത്തകരിലേക്ക് കൊവിഡ് 19 പകരുന്നത് ഒഴിവാക്കാനാണ് ഈ നീക്കം. ചക്രദർപൂരിനെ റെയില്‍വേ ആശുപത്രിയിലാണ് ആദ്യത്തെ കൊ ബോട്ടിനെ വിന്യസിച്ചത്. ഇതിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. ഇതോടെ ഒരു ബെഡില്‍ നിന്ന് മറ്റൊരു ബെഡിലേക്ക് മരുന്നും ഭക്ഷണവും ആരോഗ്യ പ്രവർത്തകരുടെ സഹായമില്ലാതെ എത്തിക്കാം.
ഡോക്ടർമാരും നഴ്‍സുമാരും സുരക്ഷാ കവചമായ പിപിഇ(Personal protective equipment) ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഭക്ഷണവും വെള്ളവും എത്തിക്കുന്ന ജീവനക്കാർക്ക് വേണ്ടത്ര സുരക്ഷാ ഉപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ കൊവിഡ് നേരിട്ട് ബാധിക്കാനുള്ള സാധ്യതയുണ്ട്. അതിനാലാണ് ഒരു ബെഡില്‍ നിന്ന് മറ്റൊന്നിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ കൊ ബോട്ടിനെ വിന്യസിക്കാന്‍ തിരുമാനിച്ചത് എന്ന് വെസ്റ്റ് സിംഗ്‍ഭും ഡപ്യൂട്ടി ഡവലപ്മെന്‍റ് കമ്മീഷണർ ആദിത്യ രഞ്ജന്‍ പറഞ്ഞു.
45 കിലോ ഭാരം വഹിക്കുന്ന കൊ ബോട്ടിന് 25,0000 രൂപയോളമാണ് നിർമാണ ചെലവ്. റിമോട്ട് കണ്‍ട്രോള്‍ വഴി പ്രവർത്തിപ്പിക്കുന്ന യന്ത്രം 200 അടി വരെ സഞ്ചരിക്കും. ക്യാമറയും സ്‍പീക്കറും ഇതില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഒരു ദിവസം ഒന്നോ രണ്ടോ കൊ ബോട്ടുകള്‍ നിർമിക്കാം. ഐസൊലേഷന്‍ വാർഡുകളില്‍ ജോലി ചെയ്യുന്നവർ സുരക്ഷാപ്രശ്നം അറിയിച്ചതിനെ തുടർന്നാണ് കൊ ബോട്ടുകള്‍ നിർമ്മിക്കാന്‍ സർക്കാർ തീരുമാനിച്ചത്.
കൊവിഡ് സാംപിളുകള്‍ പരിശോധിക്കാന്‍ ബൂത്തുകള്‍ സ്ഥാപിച്ചിരുന്നു വെസ്റ്റ് സിംഗ്‍ഭുവില്‍. സാംപിള്‍ എടുക്കുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനൊപ്പം ചെലവ് കുറവും മറ്റൊരിടത്തേക്ക് അനായാസം മാറ്റിസ്ഥാപിക്കാം എന്നതുമാണ് ഇതിന്‍റെ ഗുണമേന്മ. സാധാരണ ഫോണ്‍ ബൂത്തിന്‍റെ ആകൃതിയിലുള്ള ഇവയ്ക്ക് 15,000 മുതല്‍ 20,000 രൂപ വരെയാണ് ചെലവ്. കേരളത്തിലും കൊവിഡ് സാംപിളെടുക്കാന്‍ ഈ രീതി നടപ്പാക്കിയിരുന്നു.