ന്യൂഡല്‍ഹി : ജെ.എന്‍.യുവില്‍ ഞായറാഴ്ച വിദ്യാര്‍ഥികള്‍ക്കു നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ മൂന്നു പേരെ തിരിച്ചറിഞ്ഞതായി ഡല്‍ഹി പോലീസ്. ആരെയൊക്കെ ആക്രമിക്കണമെന്ന് കൃത്യമായ ആസൂത്രണത്തോടെയാണ് അക്രമികള്‍ എത്തിയതെന്നും കാമ്പസിനകത്തുനിന്ന് ഇവര്‍ക്ക് സഹായം ലഭിച്ചിരുന്നതായും പോലീസ് വ്യക്തമാക്കി.
എന്നാല്‍ ഇവരില്‍ ആരെയങ്കിലും കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ഇതുവരെ ചെയ്തിട്ടില്ല. കാമ്പസിനുള്ളില്‍ അതിക്രമം കാട്ടിയവരുടെ ദൃശ്യങ്ങളിലുള്ള മുഖംമൂടി ധാരികളായ മൂന്നുപേരെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചുവെന്നാണ് ഡല്‍ഹി പോലീസ് അറിയിച്ചത്. വനിത ഉള്‍പ്പെടെയുള്ളവരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളതെന്ന്‍ പോലീസ് പറഞ്ഞു. എന്നാല്‍ ഇവര്‍ ആരാണെന്നോ ഏതു സംഘടനയില്‍പ്പെട്ടവരാണെന്നോ ഉള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇതിനിടയില്‍ തനിക്കെതിരെ വധശ്രമമാണ് നടന്നതെന്ന് വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അക്രമികളില്‍ ഒരാള്‍ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് ഡീനാണെന്നും മറ്റുചിലര്‍ എബിവിപി പ്രവര്‍ത്തകരാണെന്നും വസന്ത്കുഞ്ച് നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിട്ടുണ്ട്.
മാത്രമല്ല മുപ്പതോളം പേരടങ്ങുന്ന അക്രമിസംഘമാണ് വളഞ്ഞിട്ട് മര്‍ദിച്ചതെന്നും ദണ്ഡ് ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും പരാതിയില്‍ ഐഷി വ്യക്തമാക്കിയിട്ടുണ്ട്. ശരിയായ അന്വേഷണം പോലീസ് നടത്തുന്നില്ലയെന്നും അറസ്റ്റ് വൈകുന്നതായുമുള്ള വിമര്‍ശനം ഉയരുന്നതിനിടെയാണ് പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കിയിരിക്കുന്നത്. ഇതിനിടെ അക്രമത്തിന്റെ ഉത്തരവാദിത്വം ഹിന്ദു രക്ഷാദള്‍ എന്ന തീവ്ര വലതുപക്ഷ സംഘടന ഏറ്റെടുത്തിരുന്നു. ഹിന്ദു രക്ഷാദള്‍ എന്ന സംഘടനയുടെ നേതാവ് ഭൂപേന്ദ്ര തോമര്‍ എന്ന പിങ്കി ചൗധരിയാണ് ഉത്തരവാദിത്തം ഏറ്റെടുത്തത്.