ഡൽഹി : ജെഎൻയു ക്യാമ്പസിനുള്ളിൽ ഗവേഷക വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ ഒരാള്‍ പിടിയില്‍. ഡൽഹി മുനീർകയിൽ സ്ഥിരതാമസക്കാരനായ ബംഗാൾ സ്വദേശി അക്ഷയ് ആണ് പിടിയിലായത്. ഇയാൾ ജെഎൻയു വിദ്യാർത്ഥിയല്ലെന്ന് ഡിസിപി ഗൗരവ് ശർമ വ്യക്തമാക്കി. 500 ലധികം സിസിടി വി ക്യാമറകള്‍ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. 60 പോലീസുകാര്‍ അന്വേഷണത്തിന്റെ ഭാഗമായെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
ഈ മാസം 18നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ടിക്കറ്റിംഗ് ജോലികൾക്കായി ക്യാമ്പസിൽ വരാറുണ്ടായിരുന്ന വ്യക്തിയാണ് അക്ഷയ്. സംഭവ ദിവസം രാത്രി 11.45 ഓടെ ക്യാമ്പസിൽ മദ്യപിച്ചെത്തിയ അക്ഷയ്, ജോഗിംഗ് നടത്തുകയായിരുന്ന ഗവേഷക വിദ്യാർത്ഥിയെ കടന്ന് പിടിക്കുകയായിരുന്നു. വിദ്യാർത്ഥിനി ഒച്ചവെച്ചതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു.
വസന്ത് കുഞ്ച് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് അറസ്റ്റ് നടന്നത്. അറസ്റ്റ് വൈകുന്നതിനെതിരെ ജെഎൻയു സ്റ്റുഡന്റ് യൂണിയൻ നേതാവ് ഐഷെ ഖോഷ് പോലീസിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. സംഭവം നടന്ന് 100 മണിക്കൂർ പിന്നിട്ടിട്ടും അറസ്റ്റ് നടക്കുന്നില്ലെന്നും ക്യാമ്പസിനകത്ത് സ്ത്രീ സുരക്ഷയെന്നത് മിഥ്യ മാത്രമാണോയെന്നും ഐഷെ ഖോഷ് ചോദിച്ചു. കേസിനാസ്പദമായ സംഭവത്തെ കുറിച്ചുള്ള വിശദാംശങ്ങൾ ആരാഞ്ഞുകൊണ്ട് ഡൽഹി വനിതാ കമ്മീഷൻ സർവകലാശാല രജിസ്ട്രാർക്ക് കത്തയച്ചിട്ടുണ്ട്.