പത്തനംതിട്ട : പങ്കാളിത്ത പെൻഷൻ പിൻവലിക്കുക എന്ന മുദ്രാവാക്യമുയർത്തി ജോയിന്റ് കൗൺസിൽ നേതൃത്വം നല്‍കുന്ന പ്രക്ഷോഭത്തിന്‍റെ ഭാഗമായി ജില്ലാ വാഹന ജാഥ നടത്തും. ഒക്ടോബർ 26ന് കാൽലക്ഷം ജീവനക്കാരെ അണി നിരത്തി സെക്രട്ടറിയേറ്റ് മാർച്ചും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സുസ്ഥിരവും കാര്യക്ഷമവുമായ സിവിൽ സർവ്വീസ് എന്ന ശ്രമങ്ങൾക്ക് കടയ്ക്കൽ കത്തിവെയ്ക്കുന്ന പുത്തൻ സാമ്പത്തിക നയങ്ങളുടെ ഉൽപ്പന്നമായ പങ്കാളിത്ത പെൻഷൻ സർവ്വനാശം വിതയ്ക്കുന്നതും സർക്കാരിന്റെയും ജീവനക്കാരുടെയും വിഹിതം കവർന്നെടുത്ത് കോർപ്പറേറ്റുകളുടെ ചൂതാട്ടത്തിനായി ഓഹരി കമ്പോളത്തിലേയ്ക്ക് എത്തിക്കുന്ന ഗൂഢ പദ്ധതിയാണിതെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.
2016-ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രികാ വാഗ്ദാനമായിരുന്ന പങ്കാളിത്ത പെൻഷൻ പുനപരിശോധന പൂർത്തിയാക്കുവാനോ, പിൻവലിക്കുവാൻ നടപടി സ്വീക രിക്കുവാനോ ഇതേവരെ കഴിയാത്ത സാഹചര്യത്തിലാണ് ജോയിന്റ് കൗൺസിൽ തുടർ പ്രക്ഷോഭങ്ങളുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത്. സെക്രട്ടറിയേറ്റ് മാർച്ചിന്റെ പ്രചരണാർത്ഥം ഒക്ടോബർ 18, 19 തീയതികളിലായി പത്തനംതിട്ട ജില്ലയിലെ വിവിധ മേഖലകളിൽ വാഹനപ്രചരണ ജാഥ പര്യടനം നടത്തുകയാണ്.
ഒക്ടോബർ 18-ന് റാന്നിയിൽ നിന്നും ആരംഭിക്കുന്ന ജാഥ, ജോയിന്റ് കൗൺസിലിന്റെ മുൻകാല നേതാവും സി.പി.ഐ ജില്ലാ കൗണ്‍സിലംഗവുമായ മലയാലപ്പുഴ ശശി ഉദ്ഘാടനം ചെയ്യും. ജോയി ന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എന്‍ കൃഷ്ണകുമാർ ജാഥാ ക്യാപ്റ്റനും സംസ്ഥാന കമ്മിറ്റി അംഗം കെ പ്രദീപ്കുമാർ വൈസ് ക്യാപ്റ്റനും ജില്ലാ സെക്രട്ടറി അഖിൽ മാനേജരായുമുള്ള വാഹന പ്രചരണ ജാഥ ജില്ലായിലെമ്പാടും പര്യടനം നടത്തി ഒക്ടോബർ 19ന് അടൂർ റവന്യൂ ടവറിൽ സമാപിക്കും.





























