കോട്ടയം : ജോസ് കെ.മാണി രാജ്യസഭാ എം.പി.സ്ഥാനം ഇന്ന് തന്നെ രാജിവെച്ചേക്കും. കേരള കോൺഗ്രസിന് തന്നെ രാജ്യസഭാ സീറ്റ് തിരികെ ലഭിക്കുമെന്നാണ് സൂചനകൾ. ഗുജറാത്തിലെ രാജ്യസഭാ ഉപതെരഞ്ഞെടുപ്പുകൾക്ക് ഒപ്പം കേരളത്തിലും ഉപതെരഞ്ഞെടുപ്പ് വരുമെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടൽ.
ചൊവ്വാഴ്ച രാത്രിയോടെ ഡൽഹിയിലെത്തിയ ജോസ് കെ.മാണി ഇന്നുതന്നെ രാജിക്കത്ത് കൈമാറിയേക്കുമെന്നാണ് സൂചന. കേരള കോൺഗ്രസിന് രാജ്യസഭാ സീറ്റ് തിരികെ ലഭിക്കും. ഈ സീറ്റിൽ ആര് മത്സരിക്കണമെന്ന് പാർട്ടി പിന്നീട് തീരുമാനിക്കും. മുതിർന്ന നേതാക്കളായ പി.കെ.സജീവ്, സ്റ്റീഫൻ ജോർജ്, പി.ടി.ജോസ് എന്നിവരുടെ പേരുകൾക്കാണ് മുൻഗണന.
യു.ഡി.എഫിന്റെ ഭാഗമായിരുന്നപ്പോൾ നേടിയ എം.പി.സ്ഥാനം ജോസ് കെ.മാണി രാജിവെക്കാത്തതിനെ ചൊല്ലി വലിയ വിമർശനം കോൺഗ്രസ് ഉന്നയിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട കേസുകൾ നിലനിൽക്കുന്നതിനാലാണ് രാജി തീരുമാനം ജോസ് കെ.മാണി വൈകിപ്പിച്ചത്. നേരത്തേ ജോസ് കെ. മാണിയെ ചെയർമാനായി തെരഞ്ഞെടുത്ത പാർട്ടി ഭാരവാഹികളുടെ പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം നൽകിയ ആത്മവിശ്വാസത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് ജോസ് കെ.മാണിയുടെ തീരുമാനം.