കോട്ടയം : ജോസ് കെ. മാണിക്ക് കോട്ടയത്ത് അടിപതറുമോ ? പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങള്‍ മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുമ്പോള്‍ രാഷ്ട്രീയ കേരളം കോട്ടയത്തേക്കും ഉറ്റുനോക്കുന്നു. മുൻ കടത്തുരുത്തി എം.എൽ.എയും മാണി ഗ്രൂപ്പ് ഉന്നതാധികാരി സമിതി അംഗവുമായ പി.എം. മാത്യു, യു.ഡി.എഫ് സ്ഥാനാര്‍ഥി ഫ്രാൻസിസ് ജോർജിന് വേണ്ടി വോട്ടഭ്യർഥിച്ചുകൊണ്ട് പരസ്യമായി രംഗത്തെത്തിയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. കെ.എം മാണിയെ വളഞ്ഞിട്ട് ആക്രമിക്കുകയും വ്യാജ ആരോപണങ്ങളിലൂടെ അപമാനിക്കുകയും ചെയ്ത പിണറായിയുമായി സന്ധിചെയ്ത് ഇടതുപക്ഷ മുന്നണിയുടെ ഭാഗമായത് മാണി ഗ്രൂപ്പിലെ പലര്‍ക്കും ഇഷ്ടമായിരുന്നില്ല. എന്നാല്‍ അധികാരമില്ലാതെ പുറത്തുനില്‍ക്കുന്നതിലും നല്ലത് ശത്രുവിനോട് സന്ധിചെയ്ത് അധികാരം പങ്കിടുന്നതാണെന്ന തോന്നല്‍ പാര്‍ട്ടിയില്‍ ഉണ്ടാക്കിയെടുക്കുവാന്‍ ജോസ് കെ. മാണിക്ക് കഴിഞ്ഞിരുന്നു.
നിലവിലെ സാഹചര്യത്തില്‍ ജോസ് കെ.മാണിയുടെ പാര്‍ട്ടി പല ഭീഷണികളും നേരിടുകയാണ്. ഇടതുപക്ഷ മുന്നണിയില്‍ തങ്ങള്‍ക്കുണ്ടായിരുന്ന ആധിപത്യം ജോസ് കെ.മാണി വന്നതോടെ നഷ്ടമായെന്ന് സി.പി.ഐ കരുതുന്നതില്‍ തെറ്റില്ല. അതുകൊണ്ടുതന്നെ കേരളാ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ കോട്ടയത്ത് സി.പി.ഐ ചില രഹസ്യ നിലപാടുകള്‍ സ്വീകരിച്ചാല്‍ അത് ജോസ് കെ.മാണിക്ക് കനത്ത പ്രഹരമായിത്തീരും. ജോസ് കെ.മാണിയുടെ കൂടെയുള്ള പലര്‍ക്കും ഇപ്പോഴും യു.ഡി.എഫ് നേതാക്കളുമായി വളരെ അടുത്ത ആത്മ ബന്ധമുണ്ട്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് യു.ഡി.എഫിന്റെ ഭാഗമാകണമെന്നാണ് ഇവരുടെ ആഗ്രഹം. ഒരുപക്ഷെ ഈ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് അതിനുള്ള ഒരു കാരണമായിത്തീരാനും സാധ്യതയുണ്ട്. മാണി ഗ്രൂപ്പിന്റെ ശക്തികേന്ദ്രമെന്ന് അവകാശപ്പെടുന്ന കോട്ടയത്ത് സ്വന്തം സ്ഥാനാര്‍ഥിയായ തോമസ് ചാഴിക്കാടനെ ഒന്നാമതെത്തിക്കുക എന്നത് ജോസ് കെ മാണിയെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളിയാണ്.
കോട്ടയം സീറ്റ് നഷ്ടമായാല്‍ പിണറായിയുമായി അകലേണ്ടിവരുമെന്നും ജോസ് കെ.മാണിക്കും പ്രവര്‍ത്തകര്‍ക്കും നന്നായി അറിയാം. ഫ്രാൻസിസ് ജോർജ് ജയിക്കുമെന്നും ജോസ് കെ മാണി നയിക്കുന്ന കേരളാ കോൺഗ്രസിന് നിലപാടില്ലെന്നും പി.എം. മാത്യു പരസ്യമായി കുറ്റപ്പെടുത്തിയത് അത്ര നിസ്സാരമായി തള്ളാന്‍ കഴിയില്ല. മാണി ഗ്രൂപ്പ് ഇടതുപക്ഷ സര്‍ക്കാരിന്റെ ഭാഗമാണെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ പല നടപടികളും മാണി കോണ്‍ഗ്രസിലെ പലര്‍ക്കും ദഹിക്കുന്നില്ല. പലരും തങ്ങളുടെ രഹസ്യ പിന്തുണ ഫ്രാന്‍സിസ് ജോര്‍ജ്ജിന് നല്‍കിയിട്ടുണ്ടെന്നാണ് വിവരം. കോട്ടയം സീറ്റില്‍ ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥി മത്സരിക്കുന്നതും മാണി കോണ്‍ഗ്രസിന് തിരിച്ചടിയായി. എസ്.എന്‍.ഡി.പിയിലെ ബഹുഭൂരിപക്ഷം വോട്ടുകളും സാധാരണഗതിയില്‍ എല്‍.ഡി.എഫ് വോട്ടുകളാണ്. എന്നാല്‍ ഇത്തവണ സ്വന്തം സ്ഥാനാര്‍ഥി തന്നെ മത്സരരംഗത്ത് ഉള്ളപ്പോള്‍ ഈ വോട്ടുകള്‍ എന്‍.ഡി.എയുടെ പെട്ടിയില്‍ വീഴും. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ മാണി കോണ്‍ഗ്രസിലെ ചാഴിക്കാടന് ലഭിക്കേണ്ട വോട്ടുകളാണ് ഇവിടെ നഷ്ടമാകുന്നത്. എന്തായാലും കോട്ടയം സീറ്റിലെ വിജയം ജോസ് കെ.മാണിക്ക് അത്ര നിസ്സാരമല്ല.