കൊച്ചി: കടുത്ത ചൂടിനൊപ്പം കുക്കുമ്പർ, ചെറുനാരങ്ങാ വില കുതിക്കുന്നു. കത്തുന്ന ചൂടും ഉഷ്ണതരംഗസാദ്ധ്യതയും മുതലെടുത്താണ് കുക്കുമ്പറും (സലാഡ് വെള്ളരി) ചെറുനാരങ്ങയും വിപണിയിൽ ‘വിലകൂടിയ’ താരമാകുന്നത്. കിലോക്ക് 20-30 രൂപവരെ വിലയുണ്ടായിരുന്ന കുക്കുമ്പറിന് 60രൂപയും നൂറിൽ താഴെ നിന്ന ചെറുനാരങ്ങയ്ക്ക് 140 രൂപയുമാണ് എറണാകുളം മാർക്കറ്റിലെ മൊത്ത വില.നഗരപരിധി കടന്നാൽ ചെറുനാരങ്ങയുടെ ചില്ലറ വില്പന 200ന് മുകളിലാണ്. നാരങ്ങാവെള്ളവും സലാഡും ചൂടിനെ പ്രതിരോധിക്കാൻ ഉത്തമമാണെന്നത് ഈ രണ്ട് ഫലവർഗങ്ങളുടേയും ഡിമാന്റ് വർധിപ്പിക്കുന്നു. തമിഴ്നാട്ടിലും കടുത്ത ചൂടായതിനാൽ ഉത്പാദനം കുറഞ്ഞെന്ന് വ്യാപാരികൾ പറയുന്നത്.പച്ചക്കറിവില കൂടുന്നുബീൻസിനും പൊള്ളുന്ന വിലയാണ്. കിലോയ്ക്ക് 140 രൂപയിലെത്തിയതോടെ ഉപഭോക്താക്കൾ ബീൻസിനെ കൈവിട്ടു.
പയർ വിർഗങ്ങളിൽ ബീൻസിനോട് കിടപിടക്കാൻ കെൽപ്പുള്ള കൊത്തമരക്ക് 40 രൂപയേയുള്ളൂ എന്നതും ഉപഭോക്താക്കൾക്ക് ആശ്വാസമാണ്. അച്ചിങ്ങ, വെണ്ട, പീച്ചിങ്ങ എന്നിവയാണ് വിലകൂടിയ ഇനങ്ങൾ. അച്ചിങ്ങയും വെണ്ടയും 30 ൽ നിന്ന് 60 രൂപയിലേക്ക് ഉയർന്നു. പീച്ചിങ്ങയ്ക്ക് 80രൂപയാണ് ഇന്നലത്തെ വില. തക്കാളി (40), കാബേജ് (50), പടവലം (50), മുരിങ്ങ (40), പച്ചമാങ്ങ (40), പാവയ്ക്ക (80-100) എന്നിങ്ങനെയാണ് മറ്റ് ഇനങ്ങളുടെ വില.





























