ചെട്ടികുളങ്ങര : ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ട് ഭൗമ സൂചിക പദവി ലഭിച്ചിട്ടുള്ള ഓണാട്ടുകര എള്ളെണ്ണയെപ്പറ്റി തൃശ്ശൂരിലെ ജൂബിലി പഠനകേന്ദ്രം ഗവേഷണം നടത്തുന്നു. പതിനെട്ടാം നൂറ്റാണ്ടു മുതൽ ആയുർവേദ ചികിത്സയിലുൾപ്പെടെ ഓണാട്ടുകര എള്ളെണ്ണ ഉപയോഗിച്ചു വരുന്നു. ഒരു പോഷകാഹാരമായും ഭക്ഷണപൂരകമായും ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിൽ ഗുളികരൂപത്തിൽ എള്ളെണ്ണ വില്പനക്കെത്തിക്കാനും ശ്രമം നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാന കൃഷി മന്ത്രി അധ്യക്ഷനായ ഓണാട്ടുകര വികസന ഏജൻസി ജൂബിലി ഗവേഷണ കേന്ദ്രത്തെ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ചുമതപ്പെടുത്തിയിരിക്കുന്നത്.
വൈസ് ചെയർമാൻ എൻ.രവീന്ദ്രൻ ഇതു സംബന്ധിച്ച ഉത്തരവ് ജൂബിലി ഗവേഷണ കേന്ദ്രം ഡയറക്ടർ ഫാ.റെന്നി മുണ്ടൻകുര്യനു കൈമാറി. ഓണാട്ടുകര വികസന ഏജൻസി ചീഫ് ഡിവലപ്‌മെന്റ് ഓഫീസർ വി.ആർ. ബിനീഷ്, ഗവേഷണ വിഭാഗം തലവൻ ഡോ. ദിലീപ് വിജയൻ ,ഡയറക്ടർ ഡോ. ഡി.എം. വാസുദേവൻ, ജൂബിലി സിഇഒ ഡോ.ബെന്നി ജോസഫ്, അസി. ഡയറക്ടർ ഫാ. ടെറിൻ മുള്ളക്കര, റിസർച്ച് കോഡിനേറ്റർ ഡോ.പി.ആർ. വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.





























