ന്യൂഡൽഹി : ലഖിംപുർ ഖേരി സംഘർഷത്തെക്കുറിച്ച് നടക്കുന്ന അന്വേഷണത്തിന് ജസ്റ്റിസ് രാകേഷ് കുമാർ ജയിൻ മേൽനോട്ടം വഹിക്കും. മൂന്ന് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരെക്കൂടി ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം സുപ്രീം കോടതി പുനഃസംഘടിപ്പിച്ചു. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിയാണ് രാകേഷ് കുമാർ ജയിൻ. 2007 ഡിസംബർ 5 ന് പഞ്ചാബ് ഹരിയാന ഹൈക്കോടതി ജഡ്ജിയായ ജയിൻ 2020 സെപ്റ്റംബർ 30-ന് ആണ് വിരമിച്ചത്. കേസിന്റെ കുറ്റപത്രം നൽകുന്നത് വരെ അന്വേഷണത്തിന് മേൽനോട്ടം വഹിക്കാനാണ് ചീഫ് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചിരിക്കുന്നത്.
മൂന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം പുനഃസംഘടിപ്പിച്ചു. എസ്.ബി.ശിരോദ്കർ, ദീപീന്ദർ സിംഗ്, പദ്മജ ചൗഹാൻ എന്നീ ഐപിഎസ് ഉദ്യോഗസ്ഥരെയാണ് സംഘത്തിൽ ഉൾപ്പെടുത്തിയത്. മൂന്ന് പേരും ഉത്തർപ്രദേശ് കേഡർ ഐപിഎസ് ഉദ്യോഗസ്ഥർ ആണെങ്കിലും സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളവരാണ്. സംഘർഷത്തിൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബത്തിന് സാമ്പത്തിക സഹായം കൈമാറിയതായും യുപി സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ കൊല്ലപ്പെട്ട മറ്റുള്ളവർക്ക് സാമ്പത്തിക സഹായം നൽകണമോ എന്ന കാര്യത്തിൽ വ്യക്തത ഇല്ലെന്നും യുപി സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ഹരീഷ് സാൽവെ ചൂണ്ടിക്കാട്ടി. പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് നൽകിയ ശേഷമാകും കേസ് ഇനി സുപ്രീം കോടതി പരിഗണിക്കുക.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയാണ് കേസിലെ മുഖ്യപ്രതി. സമരക്കാർക്കിടയിലേക്ക് വാഹനം ഇടിച്ചു കയറ്റിയതിനെത്തുടർന്ന് കർഷകരും ബിജെപി പ്രവർത്തകരും ഒരു മാധ്യമ പ്രവർത്തകനുമടക്കം എട്ടുപേരാണ് കൊല്ലപ്പെട്ടത്. ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യയുടെ സന്ദർശനത്തോടനുബന്ധിച്ച് ടികോനിയ-ബംബിർപുർ റോഡിൽ കർഷകർ പ്രതിഷേധം സംഘടിപ്പിച്ചിടത്താണ് സംഘർഷമുണ്ടായത്.





























