തിരുവനന്തപുരം : കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറായി ഡോ.ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കിയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല ഗവര്‍ണറുടെ അനുമതി തേടി. ഗവര്‍ണര്‍ നടത്തിയ വെളിപ്പെടുത്തലുകളെ ആധാരമാക്കി മുഖ്യമന്ത്രി സ്വജന പക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയെന്ന് ആരോപിച്ച് ചാമക്കാല വിജിലന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ തുടര്‍ നടപടികളുടെ ഭാഗമായാണ് അനുമതി തേടിയത്.
ഹര്‍ജി ഫയലില്‍ സ്വീകരിച്ച വിജിലന്‍സ് കോടതി 29ന് സര്‍ക്കാരിന്‍റെ വാദം കേള്‍ക്കാന്‍ വെച്ചിരിക്കുകയാണ്. അഴിമതി നിരോധന നിയമത്തിലെ ഭേദഗതി പ്രകാരം നിയമന അധികാരിയായ ഗവര്‍ണറുടെ മുന്‍കൂര്‍ അനുമതിയില്ലാതെ കേസും അന്വേഷണവും പാടില്ല. അനുമതി നല്‍കാതിരുന്നാല്‍ ഗവര്‍ണറും സര്‍ക്കാരുമായി ഒത്തുകളിയാണെന്ന് പ്രതിപക്ഷം ആരോപിക്കും. അനുമതി നല്‍കാന്‍ സമയപരിധിയില്ലാത്തതിനാല്‍ ഗവര്‍ണര്‍ക്ക് തീരുമാനം നീട്ടിക്കൊണ്ടുപോകാനാവും. ഒക്ടോബര്‍ നാലിനേ ഗവര്‍ണര്‍ തിരിച്ചെത്തുകയുള്ളൂ.
ഗവര്‍ണറുടെ പത്രസമ്മേളനത്തിന്‍റെ സി.ഡി, പുറത്തുവിട്ട കത്തുകള്‍, ഹര്‍ജിയുടെ പകര്‍പ്പ് എന്നിവ സഹിതമാണ് രാജ്ഭവന് അപേക്ഷ നല്‍കിയത്. കണ്ണൂര്‍ തന്‍റെ ജില്ലയാണെന്നും ഡോ. ഗോപിനാഥ് രവീന്ദ്രനെ വി.സിയായി നിയമിക്കണമെന്നും മുഖ്യമന്ത്രി രാജ്ഭവനിലെത്തി തന്നോട് ശുപാര്‍ശ ചെയ്തിരുന്നെന്നും മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ സമ്മര്‍ദ്ദം ഉണ്ടായിരുന്നെന്നും ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു.
മുഖ്യമന്ത്രിയെ അഴിമതി നിരോധന നിയമ പ്രകാരം വിചാരണ ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഇതിനായി ഗവര്‍ണറുടെ വാര്‍ത്താ സമ്മേളനത്തിന്റെ ദൃശ്യങ്ങളും ഗവര്‍ണര്‍ പുറത്തുവിട്ട കത്തിടപാടിന്റെ രേഖകളും ഹര്‍ജിക്കാരന്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത്, ലാവ്‌ലിന്‍ കേസില്‍ മന്ത്രിസഭയുടെ ഉപദേശത്തിന് വിരുദ്ധമായി ഗവര്‍ണറായിരുന്ന ആര്‍.എസ്. ഗവായ് വിവേചനാധികാരമുപയോഗിച്ച് പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയിരുന്നു.