പാലക്കാട് : യു.ഡി.എഫ് സർക്കാരിൽ പുതിയ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനൊരുങ്ങുന്നതിന്റെ ആവേശത്തിലാണ് കോങ്ങാട് എം.എൽ.എ കെ.എ. തുളസി. മന്ത്രിസ്ഥാനം ലഭിക്കുമെന്ന് തനിക്ക് യാതൊരു വിധത്തിലുള്ള സൂചനയും ലഭിച്ചിരുന്നില്ലെന്നും ഇത് തികച്ചും അപ്രതീക്ഷിതമായിരുന്നുവെന്നും അവർ പ്രതികരിച്ചു. പാർട്ടിയും ജനങ്ങളും തന്നിൽ അർപ്പിച്ച വിശ്വാസത്തിന് നന്ദി പറയുന്നതായും തുളസി ടീച്ചർ വ്യക്തമാക്കി. 1984-ൽ ഷൊർണൂർ ഗവൺമെന്റ് ഹൈസ്കൂളിൽ കെ.എസ്.യു സ്കൂൾ ലീഡറായിട്ടാണ് തുളസി ടീച്ചർ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. നാല് പതിറ്റാണ്ട് പിന്നിടുന്ന തന്റെ പൊതുപ്രവർത്തന യാത്രയിൽ ഇതിനോടകം വനിതാ കമ്മീഷൻ അംഗമായും കെ.പി.സി.സി ജനറൽ സെക്രട്ടറിയായും അവർ പ്രവർത്തിച്ചിട്ടുണ്ട്. 25 വർഷമായി ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായിരുന്ന കോങ്ങാട് മണ്ഡലത്തിൽ നിന്നും കഠിന പ്രയത്നത്തിലൂടെയാണ് അവർ വിജയിച്ചു വന്നത്.
തൃശ്ശൂർ ജില്ലയിലെ കൊണ്ടാഴി സ്വദേശിയായ തുളസി, വിവാഹശേഷമാണ് പാലക്കാട്ടേക്ക് താമസം മാറിയത്. ഒരേ കുടുംബത്തിൽ നിന്ന് തന്നെ എം.പിയും മന്ത്രിയും വരുന്നത് സംബന്ധിച്ച വിമർശനങ്ങളെയും അവർ അഭിമുഖീകരിച്ചു. തങ്ങൾ ഇരുവരും ദശാബ്ദങ്ങളായി ഒരേ പാർട്ടിയിൽ ഉറച്ചുനിന്നുകൊണ്ട് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരാണെന്നും പാർട്ടി നൽകിയ ഈ അംഗീകാരം വ്യക്തിപരമായ കാര്യമല്ലെന്നും എം.പി പറഞ്ഞു. കുടുംബാംഗങ്ങൾ എന്നതിലുപരി പ്രവർത്തനമികവിനുള്ള പരിഗണനയായാണ് ഈ പദവിയെ കാണുന്നതെന്നും, കടുപ്പമേറിയ മണ്ഡലങ്ങളിൽ ജനവിധി തേടി വിജയിച്ചവരാണ് തങ്ങളെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.






























