കോട്ടയം: കേരളത്തിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകർക്ക് യുകെയിലേക്ക് തൊഴിൽ കുടിയേറ്റം സാധ്യമാക്കുന്നതിനായി കേരള സർക്കാരും യുകെയും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പിട്ടുവെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ ഫേസ്ബുക്ക് പോസ്റ്റിലെ അവകാശവാദം വസ്തുതാ വിരുദ്ധമാണെന്നും തെറ്റായ പ്രചാരണത്തിലൂടെ ജനങ്ങളെ വിഡ്ഢികളാക്കാൻ മുഖ്യമന്ത്രി ബോധപൂർവ്വം ശ്രമിക്കുകയാണെന്നും മുൻ പ്രവാസി കാര്യമന്ത്രി കെസി ജോസഫ് കുറ്റപ്പെടുത്തി. യുകെയിലെ സ്വകാര്യ ഏജൻസികളുമായി കരാറിൽ ഒപ്പിട്ടശേഷം യുകെയുമായി ഒപ്പിട്ടുവെന്ന തരത്തിൽ പ്രചരിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ വസ്തുതാവിരുദ്ധമായ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് ജനങ്ങളോട് മാപ്പ് പറയണം. മാത്രവുമല്ല കേന്ദ്ര അനുമതി കൂടാതെ ഒരു സംസ്ഥാന ഗവൺമെന്റിന് മറ്റൊരു വിദേശ രാജ്യവുമായി കരാറിലോ ധാരണ പത്രത്തിലോ ഏർപ്പെടാൻ കഴിയില്ല എന്നത് ഒരു കൊച്ചു കുട്ടിക്ക് പോലും അറിയാവുന്ന കാര്യമാണ്.
ലോകത്ത് എവിടെയും ലഭ്യമാകുന്ന തൊഴിലവസരങ്ങൾ കേരളീയർക്ക് നേടിയെടുക്കാൻ ശ്രമിക്കുന്നത് നല്ല കാര്യമാണ്. എന്നാൽ ഒരു ഗവൺമെന്റിന്റെ ചുമതല ഒരിക്കലും കുടിയേറ്റം പ്രോത്സാഹിപ്പിക്കലല്ല. മറിച്ച് തൊഴിൽ അവസരങ്ങൾ നാട്ടിൽ ലഭ്യമാക്കാൻ പരിശ്രമിക്കുക എന്നതാണ്. കേരളത്തിലെ വിദ്യാർത്ഥികളിൽ ഒരു വലിയ പങ്കും വിദ്യാഭ്യാസത്തിനും തുടർ ജോലിക്കുമായി യൂറോപ്യൻ രാജ്യങ്ങളിലേക്ക് പോകാൻ വിദ്യാഭ്യാസ വായ്പപോലും എടുത്ത് തീവ്രപരിശ്രമം നടത്തുന്ന്നുവെന്നത് നാട്ടിൽ തൊഴിലവസരങ്ങൾ ഉണ്ടാക്കാൻ കഴിയാത്ത കേന്ദ്ര-കേരള ഗവൺമെന്റുകളുടെ ഭരണ പരാജയത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും കെ സി ജോസഫ് പറഞ്ഞു.



























