തൃശ്ശൂർ : സംഘപരിവാറിന്റെ ജില്ലയിലെ പ്രമുഖനായിരുന്ന കെ.കേശവദാസിന്റെ ഇനിയുള്ള പ്രവർത്തനം സി.പി.എം വഴിയിലൂടെ. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവനുമാണ് കേശവദാസ് അടക്കമുള്ള നേതാക്കളെ സ്വീകരിച്ചത്. കുമ്മനം ഉൾപ്പെടെയുള്ള നേതാക്കളുമായി വ്യക്തിപരമായ അടുപ്പം സൂക്ഷിച്ചിരുന്ന ആളുകൂടിയാണ് സി.പി.എം പാതയിലേക്കു മാറുന്നത്. 16 വർഷം ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറിയായിരുന്നു. നാലുവർഷം യുവമോർച്ച ജില്ലാ സെക്രട്ടറിയുമായിരുന്നു. പൂങ്കുന്നം ഗണേശോത്സവം, മണ്ഡലകാലത്തെ 41 ദിവസത്തെ അന്നദാനം എന്നിവയുടെയെല്ലാം നേതൃത്വം കേശവദാസിനായിരുന്നു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കേശവദാസിന്റെ സംഘപരിവാറുമായുള്ള അകൽച്ചക്ക് കാരണമായത്. ബി.ജെ.പി സംസ്ഥാനനേതാവായ ബി.ഗോപാലകൃഷ്ണനുമായുള്ള തർക്കം നിയമനടപടികളിലേക്കും കടന്നിരുന്നു. കോൺഗ്രസിന്റെ കുത്തക ഡിവിഷനായിരുന്ന കുട്ടൻകുളങ്ങര പിടിച്ചെടുക്കാൻ നേതൃത്വംനൽകിയത് കേശവദാസ് ആയിരുന്നു. ഐ.ലളിതാംബിക വിജയിക്കുകയും ചെയ്തു. തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ ബി.ഗോപാലകൃഷ്ണൻ ഈ സീറ്റിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങൾ തീർക്കാൻ സംഘപരിവാർ നേതൃത്വത്തിന് സാധിച്ചിരുന്നില്ല.