തിരുവനന്തപുരം: കേരളം വൈകാതെ മുസ്‌ലിം ഭൂരിപക്ഷ നാടായി മാറുമെന്ന വെള്ളാപ്പള്ളിയുടെ പരാമർശം ഭൗർഭാഗ്യകരമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ജാതി, മത വിഭാഗങ്ങളെ ഒരു പോലെ കാണേണ്ട ഒരു പ്രസ്ഥാനമാണ് എസ്എന്‍ഡിപി. അതാണ് ശ്രീനാരായണ ഗുരുവിൻ്റെ ലക്ഷ്യമെന്നും അതിൽ നിന്ന് അദ്ദേഹം പിന്മാറിയത് വളരെ ഭൗർഭാഗ്യകരമാണെന്നും കെ മുരളീധരൻ പറഞ്ഞു. എസ്എന്‍ഡിപിയുടെ തലപ്പത്തിരുന്ന് വെള്ളാപ്പള്ളിയെപ്പോലെ ഒരാൾ പറയാൻ പാടില്ലാത്ത പ്രസ്താവനയാണത്. അത് തിരുത്തപ്പെടണം. വെള്ളാപ്പള്ളിയുടെ പിൻബലം മുഖ്യമന്ത്രിയാണ്. മലപ്പുറം പരാമർശം നടത്തിയപ്പോൾ മുഖ്യമന്ത്രി അദ്ദേഹത്തെ പിന്തുണച്ചുവെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസമാണ് കേരളം വൈകാതെ മുസ്‌ലിം ഭൂരിപക്ഷ നാടായി മാറുമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്. കേരളത്തില്‍ ജനാധിപത്യമല്ല, മതാധിപത്യമാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. ശശി തരൂർ വിഷയത്തിലും കെ മുരളീധരൻ പ്രതികരിച്ചു. ശശി തരൂരിൻ്റെ കാര്യം തങ്ങൾ വിട്ടുവെന്നും അദ്ദേഹത്തെ തങ്ങളുടെ കൂട്ടത്തിൽ കൂട്ടുന്നില്ലയെന്നും കെ മുരളീധരൻ പറഞ്ഞു. നടപടി വേണമോ വേണ്ടയോ എന്ന് ദേശീയ നേതൃത്വം തീരുമാനിക്കും. നിലപാട് തിരുത്താതെ തിരുവനന്തപുരത്ത് ഒരു പരിപാടിയിലും തരൂരിനെ പങ്കെടുപ്പിക്കില്ലെന്നും കെ മുരളീധരൻ പറഞ്ഞു.





























