തിരുവനന്തപുരം : കേരളത്തിലെ റോഡുകളിലൂടെ യാത്ര ചെയ്യുന്ന ഓരോ സാധാരണക്കാരനും പറയാനാഗ്രഹിച്ച കാര്യമാണ് നടന്‍ ജയസൂര്യ തുറന്നു പറഞ്ഞതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍. ഇതുപോലെ റോഡില്‍ കുഴികളുണ്ടായിരുന്ന കാലമായിരുന്നു വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായ സമയമെന്നും അന്ന് തോമസ് ഐസക് റോഡിലെ കുഴികളുടെ കണക്കെടുക്കാന്‍ ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തിയിരുന്നതായും സുധാകരന്‍ ഓര്‍മ്മപ്പെടുത്തി.
നാട്ടിലെ റോഡുകളിലെ ഇത്തരം കുഴികള്‍ മൂലമുണ്ടായ അപകടങ്ങള്‍ നിരവധി കുടുംബങ്ങളെ അനാഥരാക്കിയെന്നും സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെയും വിമര്‍ശിക്കാന്‍ സുധാകരന്‍ മറന്നില്ല. ബന്ധുത്വ നിയമനത്തില്‍ ലഭിച്ച മന്ത്രി പദവിയും ഭാരിച്ച വകുപ്പുകളും, ക്യാമറാമാനെയും കൂട്ടിയുള്ള മിന്നല്‍ നാടകങ്ങള്‍ക്ക് പകരം കേരളത്തിലെ റോഡുകളിലെ മരണക്കുഴികള്‍ അടച്ച് യാത്രക്കാരുടെ ജീവന്‍ രക്ഷിക്കുവാന്‍ റിയാസ് തയ്യാറാകണം. സുധാകരന്‍ പറഞ്ഞു.
കെ സുധാകരന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
കേരളത്തിലെ റോഡുകളിലൂടെ നിത്യവും യാത്ര ചെയ്യുന്ന ഓരോ സാധാരണക്കാരനും പറയാനാഗ്രഹിച്ച കാര്യമാണ് പ്രിയ നടന്‍ ജയസൂര്യ തുറന്നു പറഞ്ഞത്. നമ്മുടെ റോഡുകളില്‍ നീളത്തിലും, വീതിയിലും, ആഴത്തിലുമുള്ള കുഴികള്‍ ഇതിനകം നിരവധി കുടുംബങ്ങളെ ആലംബമില്ലാത്തവരാക്കി കഴിഞ്ഞു. ഇതുപോലെ റോഡില്‍ കുഴികളുണ്ടായിരുന്ന കാലം വി എസ് മുഖ്യമന്ത്രിയായപ്പോള്‍ തോമസ് ഐസക് റോഡിലെ കുഴികളുടെ കണക്കെടുക്കാന്‍ ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തിയ കാലഘട്ടമാണ്. അവിടെ നിന്നാണ് മികച്ച റോഡുകളും പാലങ്ങളും നിര്‍മ്മിച്ച് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേരളത്തിന്റെ മുഖം മാറ്റിയത്.
ബന്ധുത്വ നിയമനത്തില്‍ ലഭിച്ച മന്ത്രി പദവിയും ഭാരിച്ച വകുപ്പുകളും, ക്യാമറാമാനെയും കൂട്ടിയുള്ള മിന്നല്‍ നാടക സന്ദര്‍ശനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താതെ, കേരളത്തിലെ റോഡുകളിലെ മരണക്കുഴികള്‍ അടച്ച് യാത്രക്കാരുടെ ജീവന്‍ രക്ഷിക്കുവാന്‍ പൊതുമരാമത്ത് മന്ത്രി തയ്യാറാകണം. എന്റെ മുഖവും, ക്യാമറയും എന്നതില്‍ നിന്നും പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡുകളിലേക്ക് മന്ത്രിയുടെ അടിയന്തിര പരിഗണന മാറേണ്ടതുണ്ട്.
കഴിഞ്ഞ ദിവസമാണ് മുഹമ്മദ് റിയാസ് പങ്കെടുത്ത വേദിയില്‍ വെച്ച് കേരളത്തിലെ റോഡുകളുടെ അവസ്ഥയെ നടന്‍ ജയസൂര്യ വിമര്‍ശിച്ചത്. റോഡ് തകര്‍ന്നു കിടക്കുന്നതിന് മഴയെ കുറ്റം പറയരുതെന്നും അങ്ങനെയാണ് എങ്കില്‍ ചിറാപുഞ്ചിയില്‍ റോഡേ കാണില്ല എന്നുമായിരുന്നു ജയസൂര്യയുടെ വിമര്‍ശനം. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പോലും റോഡ് തകര്‍ന്നു കിടക്കുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാല്‍ കേരളത്തെയും ചിറാപുഞ്ചിയെയും തമ്മില്‍ താരതമ്യം ചെയ്യുക സാധ്യമല്ലെന്നും ചിറാപുഞ്ചിയില്‍ ആകെ പതിനായിരം കിലോമീറ്റര്‍ റോഡുകള്‍ മാത്രമാണുള്ളതെന്നും കേരളത്തില്‍ മൂന്നരലക്ഷം കിലോമീറ്റര്‍ റോഡുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വ്യക്തിപരമായ അഭിപ്രായ പ്രകടനത്തിന് എല്ലാവര്‍ക്കും അവകാശം ഉണ്ടെന്നും മഴയെ പഴിക്കാതെ പരിഹാരം എന്തെന്ന് പരിശോധിക്കുമെന്നും അതിനുള്ള സാങ്കേതിക വിദ്യകള്‍ എന്താണെന്ന് പഠിക്കുമെന്നും റിയാസ് പറഞ്ഞു.
മഴ ഒരു തടസം തന്നെയാണ്, മഴ തുടര്‍ന്നാല്‍ എന്ത് ചെയ്യണമെന്നാണ് ഭാവിയില്‍ പഠിക്കേണ്ടതാണ്. അല്ലാതെ അയ്യോ മഴയെന്ന് പറഞ്ഞ് പ്രയാസപ്പെടുകയല്ല വേണ്ടത്, അതിനെ മറികടക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രസംഗത്തില്‍ ഭൂരിഭാഗവും സര്‍ക്കാരിനെ അഭിനന്ദിക്കുകയാണ് ജയസൂര്യ ചെയ്തതെന്നും റിയാസ് എടുത്തു പറഞ്ഞു.
പൊതുമരാമത്ത് വകുപ്പുമന്ത്രി മുഹമ്മദ് റിയാസിനെ വേദിയിലിരുത്തിയായിരുന്നു നേരത്തെ നടന്‍റെ വിമര്‍ശനം. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പോലും റോഡ് തകര്‍ന്നു കിടക്കുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഈയിടെ വാഗമണ്ണില്‍ പോകുകയുണ്ടായി. ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകള്‍ വരുന്ന സ്ഥലമാണ് വാഗമണ്‍.
ഓരോ വണ്ടികളും അവിടെ എത്തണമെങ്കില്‍ എത്ര മണിക്കൂറുകളാണ്. ഞാന്‍ അപ്പോള്‍ മന്ത്രി റിയാസിനെ വിളിച്ചു. എന്നെ ഹോള്‍ഡില്‍ വെച്ച് അപ്പോ അതിനുള്ള കാര്യങ്ങള്‍ വിളിച്ചു പറഞ്ഞു. അതാണ് റിയാസ് എന്ന വ്യക്തിയോടുള്ള താത്പര്യം. മഴയല്ല, റോഡ് തകരുന്നതിന് കാരണം. അങ്ങനെയാണെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡുണ്ടാകില്ല. ഒരുപാട് കാരണങ്ങളുണ്ടാകും.
അത് ജനങ്ങളറിയേണ്ട കാര്യമില്ല. ലോണെടുത്തും ഭാര്യയുടെ മാല പണയം വെച്ചുമൊക്കെയായിരിക്കും ചിലപ്പോള്‍ റോഡ് നികുതി അടക്കുന്നത്. അപ്പോള്‍ ജനങ്ങള്‍ക്ക് കിട്ടേണ്ട കാര്യങ്ങള്‍ ജനങ്ങള്‍ക്ക് കിട്ടിയേ തീരൂ.’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോശം റോഡുകളില്‍ വീണു മരിക്കുന്നവര്‍ക്ക് ആരു സമാധാനം പറയുമെന്നും ജയസൂര്യ ചോദിച്ചു. അതേസമയം, റോഡ് അറ്റകുറ്റപ്പണിയുടെ ഉത്തരവാദിത്തം കരാറുകാര്‍ക്കാണെന്ന് മന്ത്രി റിയാസ് ആവര്‍ത്തിച്ചു.