തിരുവനന്തപുരം : വിവാദങ്ങളിൽ മറുപടിയുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി മോൻസനുമായി പണമിടപാടില്ലെന്ന് സുധാകരന്‍ പറഞ്ഞു. ആഡംബരവും അലങ്കരവും കണ്ടാല്‍ ആരും വിശ്വസിച്ച് പോകും. താന്‍ മാത്രമല്ല വിശ്വാസിച്ചത്. ബെന്നിയുടെ പ്രസ്താവന മറുപടി അര്‍ഹിക്കുന്നില്ലെന്നും സുധാകരന്‍ കോഴിക്കോട് പറഞ്ഞു. പിണറായിക്കെതിരായ അങ്കം താന്‍ അവസാനിപ്പിച്ചത് വീണ്ടും തുടങ്ങണമോയെന്ന് ആലോചിക്കാമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.
മൊൻസന്റെ വീട് സന്ദർശിച്ചതിൽ തനിക്ക് യാതൊരു ജാഗ്രതക്കുറവും ഉണ്ടായിട്ടില്ലെന്ന് കെ സുധാകരൻ പറഞ്ഞു. മോന്‍സന്‍റെ വീട്ടില്‍ താമസിച്ചിട്ടില്ല. ചികിത്സക്ക് മാത്രമായാണ് അവിടെ പോയത്. അതിൽ ജാഗ്രത കുറവ് ഉണ്ടായെന്ന് ഏത് ഇന്ദ്രൻ പറഞ്ഞാലും അംഗീകരിക്കില്ല. മോൻസനുമായി പണം ഇടപാടില്ല. മറിച്ച് ആരോപണം ഉന്നയിച്ച സാഹചര്യത്തിൽ മോൻസനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും തനിക്ക് ജാഗ്രത കുറവ് സംഭവിച്ചിട്ടില്ലെന്നും സുധാരകന്‍ പറഞ്ഞു.
എല്ലാവരോടും ആലോചിച്ച് തന്നെയാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു. പാർട്ടിയിലെ പ്രശ്നങ്ങൾ പാർട്ടിക്കുള്ളിൽ പറഞ്ഞ് തീർക്കും. സെമി കേഡർ സംവിധാനം നിർത്തുന്നതുമായി ബന്ധപ്പെട്ട് ഒരു നിർദേശവും ഹൈക്കമാൻഡിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.