തിരുവനന്തപുരം : കേരളത്തിലെ കോൺഗ്രസ് നേതൃത്വവുമായി ബന്ധപ്പെട്ട ഹൈക്കമാൻഡ് തീരുമാനം അന്തിമമാണെന്നും അത് എല്ലാവരും അംഗീകരിച്ചതായും കെ സുധാകരൻ. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ജനാധിപത്യ പ്രക്രിയയുടെ ഭാഗമായാണ് ഈ തീരുമാനങ്ങൾ ഉണ്ടായതെന്നും, ഇതിനെ ഒരു മാതൃകയായി കാണണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാർട്ടിയിൽ തീരുമാനങ്ങൾ എടുക്കുന്നത് ഹൈക്കമാൻഡ് ആണെന്നും ആ തീരുമാനമാണ് അവസാനത്തേതെന്നും അദ്ദേഹം പറഞ്ഞു. എംഎൽഎമാരുടെ പിന്തുണ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യപ്പെട്ടിരുന്നെങ്കിലും ഹൈക്കമാൻഡ് എടുത്ത തീരുമാനം ഇപ്പോൾ നടപ്പിലാക്കി കഴിഞ്ഞതായും എല്ലാവരും അത് സന്തോഷത്തോടെ അംഗീകരിച്ചതായും അദ്ദേഹം പറഞ്ഞു. പാർട്ടിക്കുള്ളിൽ നിൽക്കുന്നവർക്ക് ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കാനുള്ള ബാധ്യതയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രമേശ് ചെന്നിത്തല പരിഭവത്തിലാണെന്നോ നിയമസഭാ കക്ഷി യോഗത്തിൽ നിന്ന് മാറിനിൽക്കുമെന്നോ ഉള്ള വാർത്തകൾ അദ്ദേഹം തള്ളി. അദ്ദേഹത്തിന്റെ രാഷ്ട്രീയ പാരമ്പര്യം കോൺഗ്രസിന് എന്നും അത്യാവശ്യമാണെന്നും അദ്ദേഹം മാറി നിൽക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും കെ സുധാകരൻ പ്രതികരിച്ചു. പാർട്ടിക്കകത്ത് എല്ലാവർക്കും പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുമെന്നും, പാർട്ടിയുടെ ഏത് തീരുമാനത്തിനും പിന്നിൽ ശക്തമായി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.






























