തിരുവനന്തപുരം : സംസ്ഥാന രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്ന ശശി തരൂരിനെ പാര്‍ട്ടി അച്ചടക്കം ഓര്‍മ്മിപ്പിച്ച് നിയന്ത്രിക്കാന്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം.പാര്‍ട്ടി അച്ചടക്ക സമിതിയെ മുന്‍നിര്‍ത്തിയാണ് തരൂരിന്റെ ഒറ്റയാന്‍ നീക്കങ്ങള്‍ക്ക് തടയിടാന്‍ നേതൃത്വം ശ്രമിക്കുന്നത്.ഇതിന്റെ ചുവട് പിടിച്ചാണ് പാര്‍ട്ടിയുടെ സംവിധാനങ്ങള്‍ക്കും രീതിക്കും വിധേയമായിവേണം പ്രവര്‍ത്തിക്കാനെന്ന് ആവശ്യപ്പെട്ട് ശശിതരൂരിന് കത്ത് നല്‍കാന്‍ അച്ചടക്ക സമിതി ശുപാര്‍ശ ചെയ്തത്. പരിപാടികള്‍ക്ക് പോകുന്നതില്‍ നിന്നോ ക്ഷണം സ്വീകരിക്കുന്നതില്‍ നിന്നോ തരൂരിനെ വിലക്കാന്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് ഉദ്ദേശമില്ല.
അത്തരം നടപടികള്‍ തരൂരിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുമെന്ന തിരിച്ചറിവിലാണ് ഈ തീരുമാനം. കോഴിക്കോട്ട പരിപാടിയില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസിനെ പിന്മാറ്റിയ ഇടപെടലാണ് തരൂരിന്റെ മലബാര്‍ പര്യടനത്തിന് ഇത്രയധികം മാധ്യമശ്രദ്ധ കിട്ടിയതെന്ന് ഇപ്പോള്‍ നേതൃത്വം മനസിലാക്കുന്നുണ്ട്.പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തരൂരിനെ വിലക്കുന്നില്ലെങ്കിലും അതാത് സ്ഥലങ്ങളിലെ ഡി.സി.സിയെ അറിയിക്കണമെന്ന് നിബന്ധന വെയ്ക്കും. ഏറ്റവും പ്രധാന നേതാക്കള്‍ പോലും പാലിക്കുന്ന പാര്‍ട്ടിയുടെ ഈ വ്യവസ്ഥാപിത രീതി തരൂരും പാലിച്ചേ മതിയാകൂ എന്നാണ് അച്ചടക്ക സമിതി ചൂണ്ടിക്കാട്ടുന്നത്.
ബന്ധപ്പെട്ട ജില്ലാ കമ്മിറ്റികളെ അറിയിക്കാതെ പരിപാടികള്‍ക്ക് പോയതാണ് പാര്‍ട്ടി നേതാക്കളില്‍ നിന്ന് മലബാര്‍ പര്യടനം സമാന്തര പ്രവര്‍ത്തനം ആണെന്ന വിമര്‍ശനം ഉയരാന്‍ കാരണമെന്നാണ് അച്ചടക്ക സമിതിയുടെ വിലയിരുത്തല്‍.അതുകൊണ്ടാണ് സംസ്ഥാന നേതൃത്വത്തിന്റെ മനസ് അറിഞ്ഞെന്നപോലെ ശശി തരൂരിന് കത്ത് നല്‍കണമെന്ന് അച്ചടക്ക സമിതി ശുപാര്‍ശ ചെയ്യാന്‍ കാരണം. തരൂരിനെ പാര്‍ട്ടി ചട്ടക്കൂടിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുമ്പോഴും അദ്ദേഹത്തിന്റെ നീക്കങ്ങള്‍ പാര്‍ട്ടിയിലും സമൂഹത്തിലും ചലനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് നേതൃത്വം തിരിച്ചറിയുന്നുണ്ട്.അതിനെ ശശി തരൂര്‍ ഏത് തരത്തില്‍ സമീപിക്കുമെന്നാണ് അവര്‍ ഉറ്റുനോക്കുന്നത്. തരൂരിന്റെ മലബാര്‍ പര്യടനത്തെകുറിച്ച് ലഭിച്ച പരാതികളാണ് അദ്ദേഹത്തെ പാര്‍ട്ടിയുടെ വരുതിയില്‍ കൊണ്ടുവരാനുളള
നീക്കത്തിന് വഴിയൊരുക്കിയത്.
സമാന്തര പ്രവര്‍ത്തനത്തിനോ ഗ്രൂപ്പ് ഉണ്ടാക്കാനോയില്ലെന്ന് തരൂരും അദ്ദേഹത്തെ അനുകൂലിക്കുന്നവരും ആണയിടുമ്പോഴും പൊടുന്നനെ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവം ആകാനുളള ഉള്‍വിളി എങ്ങനെ ഉണ്ടായി എന്നതാണ് സംസ്ഥാന നേതൃത്വത്തിന്റെ ചോദ്യം.ദേശീയ-സംസ്ഥാന നേതൃത്വം ഇത്തരത്തില്‍ ഒരു ആവശ്യം മുന്നോട്ടുവെച്ചിട്ടില്ല. നേരത്തെ അറിയിച്ചാല്‍ പോലും സംസ്ഥാനത്തെ അത്യാവശ്യ പരിപാടികള്‍ക്ക് എത്താത്ത തരൂര്‍ ദിവസങ്ങള്‍ തന്നെ മലബാര്‍ പര്യടനത്തിന് മാറ്റിവെച്ചതും സംശയങ്ങള്‍ക്ക് ഇടനല്‍കി.അച്ചടക്ക സമിതിയുടെ ഇടപെടലോടെ തരൂരിനെ നിയന്ത്രിക്കാന്‍ ശ്രമിക്കും എന്ന സൂചന നല്കുന്ന പ്രതികരണങ്ങള്‍ പരസ്യമായിതന്നെ നല്‍കുന്നുണ്ട്. പാര്‍ട്ടി ഘടകങ്ങളെ അറിയിച്ചുവേണം പരിപാടികളില്‍ പങ്കെടുക്കാനെന്ന രമേശ് ചെന്നിത്തലയുടെ പ്രതികരണം ഇതിന്റെ ഉദാഹരണമാണ്.
എല്ലാ നേതാക്കള്‍ക്കും പ്രവര്‍ത്തിക്കാന്‍ അവസരമുളള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്നാല്‍ പാര്‍ട്ടിയുടെ സംവിധാനത്തിനകത്ത് നിന്ന് കാര്യങ്ങള്‍ ചെയ്യണം എന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. കെ.പി.സി.സി പ്രസിഡന്‍റ് വര വരച്ചാല്‍ ആരും പാര്‍ട്ടിയുടെ ചട്ടക്കൂടില്‍ നിന്ന് പുറത്തപോകില്ലെന്ന് കെ. മുരളീധരനും പറഞ്ഞു.മറ്റ് കാര്യങ്ങള്‍ക്ക് അവധി കൊടുത്ത് കേന്ദ്ര സംസ്ഥാന ഭരണത്തിനെതിരെ സമരരംഗത്തിറങ്ങണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അച്ചടക്കത്തിന് നിര്‍വചനം വേണമെന്നും ഏറ്റകുറച്ചില്‍ പാടില്ലെന്നുമുളള പ്രതികരണവുമായി എം.കെ.രാഘവന്‍ എംപി കെ.മുരളീധരന് മറുപടി നല്‍കി.
തരൂരിന്റെ മലബാര്‍ പര്യടനത്തിന് ചുക്കാന്‍ പിടിച്ച നേതാവാണ് എം.കെ. രാഘവന്‍. തരൂരിന്റെ നീക്കങ്ങള്‍ നേതാക്കള്‍ക്കിടയിലും ചേരിതിരിവ് ഉണ്ടാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന വേറെയും പ്രതികരണങ്ങള്‍ വരുന്നുണ്ട്. തരൂരിന്‍െറ കോഴിക്കോട്ടെ പരിപാടി റദ്ദാക്കിയത് ശരിയായില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്‍ അഭിപ്രായപ്പെട്ടു. ആശയവിനിമയത്തില്‍ പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ വിഷയം വിവാദമാക്കിയത് മാധ്യമങ്ങളാണെന്നാണ് ഹസന്റെ പ്രതികരണം. തരൂര്‍ വിവാദത്തിനിടെ കോഴിക്കോടെത്തിയ കേരളത്തിന്റെ ചുമതലയുളള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കാര്യമായ പ്രതികരണത്തിന് മുതിര്‍ന്നില്ല.
തരൂരിന്റെ പരിപാടി വിലക്കിയതിനെതിരെ പരാതി നല്‍കിയ എം.കെ.രാഘവന്‍ താരിഖ് അന്‍വറിനെ കണ്ടും നേരിട്ട് പരാതി ഉന്നയിച്ചിട്ടുണ്ട്. ദേശിയ നേതൃത്വം പ്രശ്നത്തില്‍ ഇടപെടണമെന്നാണ് തരൂരും അദ്ദേഹത്തെ അനുകൂലിക്കുന്ന നേതാക്കളും ആഗ്രഹിക്കുന്നത്.എന്നാല്‍ സംഘടനാ ചട്ടക്കൂടിന് വെളിയില്‍ കടന്നുളള നീക്കങ്ങളെ പിന്തുണക്കാനാകില്ലെന്നാണ് ദേശിയ നേതാക്കളുടെ നിലപാട്.ശശി തരൂരിനെ പങ്കെടുപ്പിച്ച് കൊണ്ട് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പരിപാടി അറിയിക്കാത്തതിന് എതിരെ കെ.പി.സി.സിക്ക് പരാതി നല്‍കാനാണ് കോട്ടയം ഡി.സി.സി നേതൃത്വത്തിന്റെ തീരുമാനം.
ജില്ലയില്‍ നടക്കുന്ന പരിപാടി ഡി.സി.സിയെ അറിയിക്കണമെന്ന കീഴ് വഴക്കം എല്ലാവരും പാലിക്കണമെന്നും ഡി.സി.സി നേതൃത്വം ആവശ്യപ്പെട്ടു.
































