കണ്ണൂര്‍ : സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടുവെന്ന് കെ. സുധാകരന്റെ പരാതി. കണ്ണൂരിലെ കാര്യങ്ങള്‍ തന്നോടു പോലും ചോദിക്കാതെ ചെയ്തുവെന്നും കെ.സുധാകരന്‍ പറഞ്ഞു. മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. “സന്ദര്‍ഭോചിതമായി പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ നേതൃത്വത്തിന് സാധിക്കാതെ പോയതാണ് പ്രശ്‌നങ്ങള്‍ മുഴുവനും ഉണ്ടാക്കിയത്. കേരളത്തില്‍ വിഷയങ്ങളൊരുപാടുണ്ട്. ഈ വിഷയങ്ങളൊക്കെ ഇന്ന് വൈകുന്നേരത്തോടെ തീരും. പോരായ്മകളുണ്ടായിട്ടുണ്ട്. തെറ്റ് പറ്റിയിട്ടുണ്ട്, പലര്‍ക്കും അത് തിരുത്തി മുന്നോട്ടുപോകാനാവുന്ന സാഹചര്യമാണ് നിലവില്‍ കോണ്‍ഗ്രസ്സിലുള്ളത്” – സുധാകരൻ പറഞ്ഞു.
സജി ജോസഫ് വേണമോ സോണി സെബാസ്റ്റ്യൻ വേണമോ എന്നത് കേന്ദ്ര നേതൃത്വം തീരുമാനിക്കും. അതൊരു തർക്കമാണ്. സ്ഥാനാർഥികളെ കെട്ടിയിറക്കി എന്ന പറയരുത്. ഓരോരുത്തര്‍ക്കും അരവരുടേതായ വ്യക്തിത്വമുണ്ടെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി സുധാകരന്‍ പറഞ്ഞു. പാര്‍ട്ടി കീഴ്വഴക്കങ്ങളെ മറികടക്കുമ്പോഴാണ് പ്രശ്‌നങ്ങളുണ്ടാവുന്നത്. അങ്ങനെയൊന്നാണ് ഇരിക്കൂര്‍. ഇരിക്കൂറിലെ അവസ്ഥ മാറണമെന്നും സുധാകരന്‍ പറഞ്ഞു.