കോഴിക്കോട് : ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയും 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥിയുമായിരുന്ന രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകം ആസൂത്രിതമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. കേവലം ബിജെപി-ആർഎസ്എസ് നേതാക്കളെ മാത്രം ലക്ഷ്യം വെച്ചുള്ള അക്രമമല്ല, മറിച്ച് ഒരു സമൂഹത്തിന് നേരെ തിരിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണിത്. ഉന്നത നേതാക്കളുടെ അറിവോടെയാണ് ഗൂഢാലോചന നടന്നിരിക്കുന്നതെന്നും ജനങ്ങളെ ചേരിതിരിച്ച് കലാപത്തിലേക്ക് തള്ളിവിടാനുള്ള ശ്രമമാണെന്നും സുരേന്ദ്രൻ കോഴിക്കോട് പറഞ്ഞു.
കേരളത്തിൽ പോപ്പുലർ ഫ്രണ്ട് നടത്തുന്ന അതിക്രമങ്ങളെ തടയാൻ പോലീസിന് സാധിക്കുന്നില്ലെങ്കിൽ അത് വ്യക്തമാക്കണം. അക്കാര്യം കേന്ദ്രത്തെ അറിയിക്കണം. പോപ്പുലർ ഫ്രണ്ട് ഒരു പൊതുവിപത്താണ്. അവരെ ഒറ്റപ്പെടുത്താൻ സമൂഹം തയ്യാറാവണം. പിഎഫ്ഐ ഭീകരവാദത്തിന് മുമ്പിൽ കേരളം മുട്ടുമടക്കില്ല. വർഗീയ കലാപമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പോപ്പുലർ ഫ്രണ്ട് കഴിഞ്ഞ ഏതാനും നാളുകളായി കേരളത്തിൽ പ്രവർത്തിക്കുകയാണ്. വലിയ തോതിലുള്ള ഭീകരപ്രവർത്തനവും ആയുധ പരിശീലനവും പോപ്പുലർഫ്രണ്ട് കേരളത്തിൽ നടത്തുന്നുണ്ട്. സമാധാനാന്തരീക്ഷം തകർക്കുകയെന്ന ഗൂഢ ഉദ്ദേശ്യമാണ് ഇതിന് പിന്നിലുള്ളതെന്നും സുരേന്ദ്രൻ പറഞ്ഞു.
കഴിഞ്ഞ രണ്ട് മാസത്തിനിടെ നടന്ന ബിജെപി പ്രവർത്തകരുടെ കൊലപാതകത്തിൽ പ്രതികരിക്കാൻ തയ്യാറാകാത്ത മുഖ്യമന്ത്രി ഇപ്പോൾ ആലപ്പുഴയിൽ രണ്ട് കൊലപാതകങ്ങൾ സംഭവിച്ചപ്പോൾ അപലപിച്ച് എത്തിയിരിക്കുകയാണ്. പോപ്പുലർ ഫ്രണ്ടിനെയും ആർഎസ്എസിനെയും ഒരുപോലെ ചിത്രീകരിക്കാനാണ് മുഖ്യമന്ത്രി ഉൾപ്പടെയുള്ളവരുടെ ശ്രമം. വർഗീയ ശക്തികൾക്കെതിരെ ആത്മാർത്ഥമായി പ്രവർത്തിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെങ്കിൽ പല നഗരസഭകളിലുമുള്ള സിപിഎം-എസ്ഡിപിഐ സഖ്യം അവസാനിപ്പിക്കാൻ ആദ്യം തയ്യാറാകണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ആഭ്യന്തര വകുപ്പിന്റെ പൂർണപരാജയമാണ് സംസ്ഥാനത്ത് കുറേ മാസങ്ങളായി നടന്നുവരുന്ന അക്രമസംഭവങ്ങൾ വ്യക്തമാക്കുന്നത്. ഭീകരപ്രവർത്തകർക്കൊപ്പമാണ് സർക്കാർ. സിപിഎമ്മിന്റെയും പോലീസിന്റെയും സഹായം ലഭിക്കുന്നതുകൊണ്ടാണ് ഇവർക്ക് ഇത്തരം അക്രമസംഭവങ്ങൾ നടത്താൻ ധൈര്യം ലഭിക്കുന്നത്. വലിയ തോതിലുള്ള ഗൂഡാലോചനയും ആസൂത്രണവും രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നിലുണ്ട്. ഒരു ക്രിമിനൽ കേസിൽ പോലും പ്രതിയല്ലാത്ത, നാട്ടിലെ ജനസ്വാധീനമുള്ള ബിജെപി നേതാക്കളിൽ ഒരാളായ രഞ്ജിത്തിനെ തിരഞ്ഞ് പിടിച്ച് കൊലപ്പെടുത്തുകയാണ് പോപ്പുലർ ഫ്രണ്ട് ചെയ്തത്.
അക്രമത്തിനെതിരെ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളും പ്രചാരണങ്ങളുമായി ബിജെപി മുന്നോട്ടുപോകും. എസ്ഡിപിഐ നേതാവ് ഷാനിന്റെ കൊലപാതകത്തിൽ ആർഎസ്എസ്സിനോ ബിജെപിക്കോ പങ്കില്ല. ആലപ്പുഴയിൽ എസ്ഡിപിഐ-സിപിഎം സംഘർഷമാണ് നിലനിന്നിരുന്നത്. സംയമനം പാലിച്ചാണ് ബിജെപി മുന്നോട്ട് പോകുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.