തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം തടയുന്ന പുതിയ സർക്കാർ നടപടി എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും ഇതിൽ രാഷ്ട്രീയം കാണേണ്ട യാതൊരു കാര്യവുമില്ലെന്നും കെ. സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. പൊതിച്ചോറ് കഴിച്ചവരെല്ലാം അത് നൽകിയവർക്കാണ് വോട്ട് ചെയ്തിരുന്നതെങ്കിൽ ബഹുമാനപ്പെട്ട കെ. മുരളീധരൻ ഉൾപ്പെടെയുള്ള പല നേതാക്കളും സഭ കാണുമായിരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭക്ഷണം കൊടുക്കുന്നവരുടെ ഐഡന്റിറ്റി അറിയുന്നത് എപ്പോഴും നല്ലതാണ്.
കാരണം നൽകുന്ന ഭക്ഷണം വൃത്തിയുള്ളതാണെന്ന് ഉറപ്പുവരുത്താനും അത് കഴിക്കുന്നത് മൂലം യാതൊരുവിധ അപകടങ്ങളും ഉണ്ടാകാതിരിക്കാനും കൊടുക്കുന്നവർക്ക് കൃത്യമായ ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇതിന്റെ പേരിൽ കമ്മ്യൂണിറ്റി കിച്ചൻ സംവിധാനങ്ങൾ കൊണ്ടുവരാൻ നോക്കിയാൽ അത് കേരളത്തിൽ നടപ്പാകില്ലെന്നും സുരേന്ദ്രൻ ഓർമ്മിപ്പിച്ചു. കോവിഡ് കാലത്ത് തന്നെ കമ്മ്യൂണിറ്റി കിച്ചൻ സംവിധാനങ്ങളെല്ലാം പൊളിഞ്ഞ് പാളീസായതാണ്. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ ആരോഗ്യവകുപ്പ് തങ്ങളുടെ ദുരഭിമാനം വെടിയുന്നതായിരിക്കും ഏറ്റവും നല്ലതെന്നും സുരേന്ദ്രൻ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.






























