കൊല്ലം: കേരളത്തിലെ അടുക്കള ബജറ്റിന് വീണ്ടും തിരിച്ചടിയായി കോഴിയിറച്ചി വില കുതിച്ചുയരുന്നു. മത്സ്യലഭ്യത കുറഞ്ഞതും കോഴി ഉത്പാദനത്തിൽ ഉണ്ടായ ഇടിവും വിപണിയിൽ ആവശ്യകത വർധിപ്പിച്ചതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കോഴിയിറച്ചി കിലോയ്ക്ക് 184 രൂപവരെ എത്തി. നിലവിൽ 160 മുതൽ 185 രൂപ വരെയാണ് വിവിധ വിപണികളിലെ വില. പൗൾട്രി മേഖലയെ പ്രതികൂലമായി ബാധിക്കുന്ന കാലാവസ്ഥാ വ്യതിയാനമാണ് ഉത്പാദനക്കുറവിന് പ്രധാന കാരണമെന്ന് ഫാം ഉടമകൾ പറയുന്നു. മുമ്പ് 100 കോഴിക്കുഞ്ഞുങ്ങളെ വളർത്തുമ്പോൾ പത്തോളം മാത്രമായിരുന്നു ചത്തുപോകാറുണ്ടായിരുന്നത്. എന്നാൽ അടുത്തകാലത്ത് മരണനിരക്ക് 25 ശതമാനം വരെ ഉയർന്നതായാണ് അവരുടെ വിലയിരുത്തൽ.
മരണനിരക്ക് മാത്രമല്ല, കോഴികളുടെ വളർച്ചയിലും വലിയ തിരിച്ചടിയാണ് നേരിടുന്നത്. സാധാരണ 45 ദിവസം പ്രായമാകുമ്പോൾ ഏകദേശം 1.8 കിലോ വരെ ഭാരമെത്തുന്ന കോഴികൾ ഇപ്പോൾ ഒരു കിലോ പോലും തൂക്കമാകുന്നില്ലെന്ന് കർഷകർ പറയുന്നു. ഇതോടെ ഉത്പാദനച്ചെലവ് കൂടുകയും വരുമാനം കുറയുകയും ചെയ്യുന്നു. ഇതിനൊപ്പം കോഴിത്തീറ്റയുടെ വില വർധിച്ചതും ഇന്ധനവില ഉയർന്നതിനെ തുടർന്ന് ഗതാഗതച്ചെലവ് കൂടിയതും പൗൾട്രി മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. നഷ്ടം സഹിക്കാനാകാതെ പല ചെറുകിട കർഷകരും ഫാമുകൾ ഒഴിച്ചിടുകയാണെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. കുറഞ്ഞ ഭാരമുള്ള കോഴികൾ വിൽക്കേണ്ടി വരുന്നത് വലിയ സാമ്പത്തിക നഷ്ടമാണ് സൃഷ്ടിക്കുന്നതെന്നും അവർ പറയുന്നു.






























