Monday, April 14, 2025 7:07 am

രക്തം ഊറ്റിക്കുടിക്കാൻ വെമ്പുന്നവർക്ക് തൽക്കാലം ആശ്വസിക്കാം : കെ.ടി ജലീൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം:ബന്ധുനിയമനവുമായി ബന്ധപ്പെട്ട് രണ്ടു വർഷത്തോളം നീണ്ട വിവാദ കോലാഹലങ്ങൾക്കൊടുവിൽ രാജിവെച്ചതിനു പിന്നാലെ സമൂഹമാധ്യമത്തിൽ വൈകാരിക കുറിപ്പുമായി കെ.ടി. ജലീൽ. തന്റെ രക്തം ഊറ്റിക്കുടിക്കാൻ വെമ്പുന്നവർക്ക് തൽക്കാലം ആശ്വസിക്കാം എന്ന പ്രഖ്യാപനത്തോടെയാണ് ജലീൽ രാജിവെച്ച വിവരം പരസ്യമാക്കിയത്. രണ്ടു വർഷമായി നീതീകരണമില്ലാത്ത മാധ്യമവേട്ടയ്ക്ക് ഇരയാകുന്ന താൻ, രാഷ്ട്രീയ ധാർമികത ഉയർത്തിപ്പിടിച്ചാണ് രാജിവയ്ക്കുന്നതെന്നും ജലീൽ വ്യക്തമാക്കി.

സമൂഹമാധ്യമത്തിലെ സാമാന്യം നീണ്ട കുറിപ്പിൽ മുസ്‌ലിം ലീഗ്, കോൺഗ്രസ് പാർട്ടികളെയും മാധ്യമങ്ങളെയും രൂക്ഷമായ ഭാഷയിലാണ് ജലീൽ വിമർശിക്കുന്നത്. ഉച്ചക്ക് 12 മണിയോടെ രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയെന്ന് വ്യക്തമാക്കിയ ജലീൽ, ഇതോടെ ‘ജലീൽവേട്ട’യ്ക്ക് താൽക്കാലിക ശമനമാകുമെന്ന പ്രതീക്ഷയും പങ്കുവെച്ചിട്ടുണ്ട്. ‘വലതുപക്ഷവും മാധ്യമപ്പടയുമുൾപ്പെടെ അങ്കത്തട്ടിൽ നിലയുറപ്പിച്ച ഇടതുപക്ഷ വിരുദ്ധ മഹാസഖ്യത്തിന് എന്നെ കൊല്ലാൻ കഴിഞ്ഞേക്കാം; തോൽപ്പിക്കാൻ കഴിയില്ല. ഇവിടെത്തന്നെയുണ്ടാകും. നല്ല ഉറപ്പോടെ’ എന്ന പ്രഖ്യാപനത്തോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.

എന്റെ രക്തം ഊറ്റിക്കുടിക്കാൻ വെമ്പുന്നവർക്ക് തൽക്കാലം ആശ്വസിക്കാം. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയ വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. കഴിഞ്ഞ രണ്ടു വർഷമായി നീതീകരണമില്ലാത്ത മാധ്യമവേട്ടക്ക് ഇരയാകുന്ന പൊതുപ്രവർത്തകനാണ് ഞാൻ.

കട്ടതിന്റെ പേരിലോ അഴിമതി നടത്തിയതിന്റെ പേരിലോ നയാപൈസയുടെ അവിഹിത സമ്പാദ്യം ഉണ്ടാക്കിയതിന്റെ പേരിലോ അന്യന്റെ പത്തുപൈസ അന്യായമായി വയറ്റിലാക്കിയതിന്റെ പേരിലോ പൊതുഖജനാവിന് ഒരു രൂപ നഷ്ടം വരുത്തിയതിന്റെ പേരിലോ ആർഭാട ജീവിതം നയിച്ചതിന്റെ പേരിലോ കള്ളപ്പണം സൂക്ഷിച്ചതിന്റെ പേരിലോ ‘ഇഞ്ചികൃഷി’ നടത്തി ധനസമ്പാദനം നടത്തിയതിന്റെ പേരിലോ ആരുടെയെങ്കിലും ഓശാരം പറ്റി വീടും കാറും മറ്റു സൗകര്യങ്ങളും അനുഭവിച്ചതിന്റെ പേരിലോ ദേശദ്രോഹ പ്രവർത്തനം നടത്തിയതിന്റെ പേരിലോ തൊഴിൽ നൽകാമെന്ന് പ്രലോഭിപ്പിച്ച് ഡൽഹിയിൽ കൊണ്ടുപോയി ആരെയെങ്കിലും ചൂഷണം ചെയ്തതിന്റെ പേരിലോ സുനാമി- ഗുജറാത്ത്-കത്വ- പ്രളയ ഫണ്ടുകൾ പിരിച്ച് മുക്കിയതിന്റെ പേരിലോ പാലാരിവട്ടം പാലം പണിയാൻ നീക്കിവെച്ച കോടികൾ അണ്ണാക്ക് തൊടാതെ വിഴുങ്ങിയതിന്റെ പേരിലോ സ്വന്തം മകന് സിവിൽ സർവീസ് പരീക്ഷക്ക് മുഖാമുഖത്തിൽ എഴുത്തു പരീക്ഷയിലെ ഒന്നാം റാങ്കുകാരനേക്കാൾ മാർക്ക് ഒപ്പിച്ചു കൊടുത്തതിൻ്റെ പേരിലോ ആയിരുന്നില്ല നിരന്തരമായ, മാപ്പർഹിക്കാത്ത ഈ വേട്ടയാടലുകൾ.

ലവലേശം തെറ്റു ചെയ്തില്ലെന്ന ഉറച്ച ബോധ്യമാണ് വലതുപക്ഷത്തിന്റെയും മാധ്യമപ്പടയുടെയും ആക്രമണങ്ങളുടെ പത്മവ്യൂഹത്തിലും അണുമണിത്തൂക്കം കൂസാതെ പിടിച്ചു നിൽക്കാൻ ഈയുള്ളവന് കരുത്തായത്. മൂന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾ അരിച്ച് പെറുക്കി പരിശോധിച്ചിട്ടും തെറ്റിന്റെ ഒരു തുമ്പും കണ്ടെത്താനാകാതിരുന്നത് പൊതുജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമായിട്ടാണ് ഞാൻ കാണുന്നത്. മാധ്യമ അന്വേഷണ സംഘങ്ങൾ ഉൾപ്പടെ ഏത് അന്വേഷണ ഏജൻസികൾക്കും ഇനിയും ആയിരം വട്ടം എന്റെ വീട്ടിലേക്ക് സ്വാഗതം. ഇത് വെറുംവാക്കല്ല, ഉള്ളിൽ തട്ടിയുള്ള പറച്ചിലാണ്.

ലീഗും കോൺഗ്രസും മാധ്യമ സിൻഡിക്കേറ്റും തൊടുത്തുവിട്ട ശരവ്യൂഹം ഫലിക്കാതെ വന്നപ്പോൾ ഉണ്ടായ ജാള്യം മറച്ചുവെക്കാൻ കച്ചിത്തുരുമ്പ് തേടി നടന്നവർക്ക് ‘സകറാത്തിന്റെ ഹാലിൽ’ (മരണത്തിന് തൊട്ടുമുൻപ്) കിട്ടിയ ഒരേയൊരു പിടിവള്ളിയായിരുന്നു ഒരു വർഷത്തെ ഡപ്യൂട്ടേഷൻ നിയമനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ സംഭവിച്ചതായി അവർ കണ്ടെത്തിയ ബഹുമാനപ്പെട്ട ലോകായുക്തയുടെ ചില പരാമർശങ്ങൾ. അതുവെച്ചാണ് രണ്ടുമൂന്നു ദിവസങ്ങളായി മുസ്‌ലിം ലീഗും കോൺഗ്രസ്സും വലതുപക്ഷ മാധ്യമ സേനയും ‘കിട്ടിപ്പോയ് എന്ന മട്ടിൽ തൃശൂർ പൂരത്തെ വെല്ലുന്ന വെടിക്കെട്ടുകൾക്ക് തിരികൊളുത്തിയിരിക്കുന്നത്.

പ്രസ്തുത വിധി ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ പരിഗണനക്ക് വരുന്ന സാഹചര്യത്തിലാണ് തത്സംബന്ധമായ വിഷയത്തിലെ വിധിക്ക് കാത്ത് നിൽക്കാതെ രാഷ്ട്രീയ ധാർമികത ഉയർത്തിപ്പിടിച്ച് രാജിക്കത്ത് ബഹുമാനപ്പെട്ട മുഖ്യമന്തിക്ക് ഇന്ന് ഉച്ചക്ക് 12 മണിക്ക് കൈമാറിയത്. ജലീൽവേട്ടക്ക്’ തൽക്കാലത്തേക്കെങ്കിലും ഇതോടെ ശമനമാകുമെന്ന് പ്രതീക്ഷിക്കാം. ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കുന്ന സമുദായ രാഷ്ട്രീയത്തിന്റെയും ചീഞ്ഞമുട്ട കണക്കെ കെട്ടുനാറുന്ന മത രാഷ്ട്ര വർഗീയ തത്വശാസ്ത്ര പ്രചാരകരുടെയും കുൽസിത തന്ത്രങ്ങൾക്കെതിരെയുള്ള പോരാട്ടം മേലിലും തുടർന്നുകൊണ്ടേയിരിക്കും.

വലതുപക്ഷവും മാധ്യമപ്പടയുമുൾപ്പെടെ അങ്കത്തട്ടിൽ നിലയുറപ്പിച്ച ഇടതുപക്ഷ വിരുദ്ധ മഹാസഖ്യത്തിന് എന്നെ കൊല്ലാൻ കഴിഞ്ഞേക്കാം; തോൽപ്പിക്കാൻ കഴിയില്ല. ഇവിടെത്തന്നെയുണ്ടാകും. നല്ല ഉറപ്പോടെ.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അഞ്ചു വയസുകാരിയെ കൊന്ന പ്രതിയെ പോലീസ് വെടിവെച്ച് കൊന്നു ; ഏറ്റുമുട്ടലിനിടെയെന്ന് വിശദീകരണം

0
ബംഗളൂരു: അഞ്ച് വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഹുബ്ബള്ളിയിൽ പോലീസ്...

മദ്യലഹരിയിൽ കാറുമായി പാഞ്ഞ് അപകടമുണ്ടാക്കി പോലീസുകാരൻ

0
തൃശ്ശൂർ : മാളയിൽ മദ്യലഹരിയിൽ കാറുമായി പാഞ്ഞ് അപകടമുണ്ടാക്കി പോലീസുകാരൻ. സ്കൂട്ടർ...

ഹനുമാൻ ജയന്തി ഘോഷയാത്രക്കിടെ മധ്യപ്രദേശിലെ ഗുണയിൽ സംഘർഷം

0
ഭോപാൽ: ഹനുമാൻ ജയന്തി ഘോഷയാത്രക്കിടെ മധ്യപ്രദേശിലെ ഗുണയിൽ സംഘർഷം. ബിജെപി കൗൺസിലർ...

മകളും മരുമകനും ചേർന്ന് പിതാവിനേയും രണ്ടാം ഭാര്യയേയും തല്ലി പുറത്താക്കിയതായി പരാതി

0
കൊച്ചി : മകളും മരുമകനും ചേർന്ന് പിതാവിനേയും രണ്ടാം ഭാര്യയേയും തല്ലി...