പത്തനംതിട്ട : ജില്ലയിൽ ആദ്യമായി ഷിഗല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ, രോഗവ്യാപനം പ്രാരംഭഘട്ടത്തിൽത്തന്നെ തടയുന്നതിനായി യുദ്ധകാലാടിസ്ഥാനത്തിൽ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് കോന്നി എം.എൽ.എ കെ.യു. ജനീഷ് കുമാർ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള സാംസ്കാരിക-ടൂറിസം വകുപ്പ് മന്ത്രി ശ്രീ. പി.സി. വിഷ്ണുനാഥിനും, ആരോഗ്യ വകുപ്പ് മന്ത്രി ശ്രീ. കെ. മുരളീധരനും ആണ് കത്തയച്ചത്. ജില്ലയിലെ എഴിക്കാട് സ്വദേശിയായ പത്ത് വയസ്സുകാരിക്ക് ഷിഗല്ല സ്ഥിരീകരിക്കുകയും കുട്ടി ഇപ്പോൾ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് എം.എ.ൽ.എയുടെ അടിയന്തര ഇടപെടൽ ഉണ്ടായത്. ബാക്ടീരിയ മൂലമുണ്ടാകുന്ന ഈ രോഗം വളരെ വേഗത്തിൽ പടർന്നുപിടിക്കാൻ സാധ്യതയുള്ളതിനാലും, കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ഗുരുതരമായി ബാധിക്കുമെന്നതിനാലും ഒട്ടും സമയം കളയാതെ കടുത്ത ജാഗ്രത പുലർത്തണമെന്ന് മന്ത്രിമാർക്കയച്ച കത്തിൽ എം.എൽ.എ ചൂണ്ടിക്കാണിച്ചു.
രോഗവ്യാപനം തടയുന്നതിനായി ജില്ലയിലെ ആരോഗ്യ പ്രവർത്തകർ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ, വാട്ടർ അതോറിറ്റി, ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി മന്ത്രിമാരുടെ സാന്നിധ്യത്തിൽ അടിയന്തര അവലോകന യോഗം ഉടൻ വിളിച്ചുചേർക്കണം . കോന്നി മണ്ഡലമുൾപ്പെടെയുള്ള ജില്ലയിലെ മലയോര മേഖലകളിലും ഗ്രാമീണ പ്രദേശങ്ങളിലും ശുദ്ധജല ലഭ്യത പൂർണ്ണമായും ഉറപ്പുവരുത്തണമെന്നും, ഹോട്ടലുകൾ, തട്ടുകടകൾ, വിദ്യാലയങ്ങൾ എന്നിവ കേന്ദ്രീകരിച്ച് കർശനമായ ശുചിത്വ പരിശോധനകൾ നടത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. കൂടാതെ കിണറുകളിലെയും മറ്റ് പൊതു കുടിവെള്ള സ്രോതസ്സുകളിലെയും ക്ലോറിനേഷൻ പ്രക്രിയ അടിയന്തരമായി പൂർത്തിയാക്കാൻ നിർദ്ദേശം നൽകണമെന്നും എം.എൽ.എ കത്തിലൂടെ മന്ത്രിമാരോട് ആവശ്യപ്പെട്ടു. ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങളുടെ കൃത്യമായ ഏകോപനത്തിനും ഭാവി സുരക്ഷാ നടപടികൾക്കും മന്ത്രിമാരുടെ നേതൃത്വത്തിലുള്ള അടിയന്തര യോഗം അത്യന്താപേക്ഷിതമാണെന്നും, ഈ വിഷയത്തിൽ സർക്കാർ തലത്തിൽ ഉടനടി അനുകൂലമായ ഇടപെടൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും കെ.യു. ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കാൻ ഏവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും എം.എൽ.എ അഭ്യർത്ഥിച്ചു.






























