തിരുവനന്തപുരം : കേരളത്തിന്റെ പൊതുസ്വത്തായ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം പൊതുമേഖലയിൽ സംരക്ഷിക്കുന്നതിന് സംസ്ഥാന സർക്കാർ ഏതറ്റംവരെയും പോരാടുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. വിമാനത്താവളം സ്വകാര്യ കമ്പനിക്ക് തീറെഴുതുന്നതിനെതിരെ നിയമപരവും ജനാധിപത്യപരവുമായ പോരാട്ടം തുടരും. സ്വകാര്യവൽക്കരണത്തിനെതിരെ സംസ്ഥാനം നൽകിയ ഹർജി ഹൈക്കോടതി തള്ളിയത് നിർഭാഗ്യകരമാണ്. തീരുമാനം കേന്ദ്ര മന്ത്രിസഭയുടെതാണെന്ന കേന്ദ്ര സർക്കാർ നിലപാട് ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.
വിമാനത്താവളം സ്വകാര്യ കമ്പനിക്ക് നൽകുന്നതാണ് നല്ലതെന്ന് കരുതുന്നവർക്ക് കാര്യങ്ങൾ പിന്നീട് ബോധ്യപ്പെടും. വിമാനത്താവളത്തിന്റെ പ്രവർത്തനം കൂടുതൽ മികച്ചതാക്കാൻ കേന്ദ്രസർക്കാരിന് സാധിക്കുമായിരുന്നു. കേന്ദ്രത്തിനു പ്രയാസമാണെങ്കിൽ നെടുമ്പാശേരിയും കണ്ണൂരും പോലെ തിരുവനന്തപുരം വിമാനത്താവളവും മാതൃകാപരമായി വികസിപ്പിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാണ്. ഇത് കേന്ദ്രസർക്കാർ അംഗീകരിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.