കാലടി : സോഷ്യോളജി വിഭാഗത്തിലും അനധികൃത നിയമനമെന്ന് പരാതി. അപേക്ഷിക്കുന്ന സമയത്ത് പി.എച്ച്.ഡി ഇല്ലാതിരുന്ന ഉദ്യോഗാർഥിക്ക് അധ്യാപക നിയമനം ലഭിച്ചുവെന്നാണ് ആരോപണം. പി.എച്ച്.ഡിക്ക് 30 മാർക്ക് വെയിറ്റേജ് ഉണ്ടായിരിക്കെ ഈ ഉദ്യോഗാർഥി ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടതെങ്ങനെയെന്ന സംശയമാണ് ഉയരുന്നത്. സോഷ്യോളജി വിഭാഗത്തിൽ നിയമനം ലഭിച്ച ശീതൾ എസ് കുമാറിന്റെ ബയോഡേറ്റയിൽ ഇവർക്ക് പി.എച്ച്.ഡി ലഭിച്ചത് 2020 ഒക്ടോബറിലാണെന്നാണ് വ്യക്തമാകുന്നത്.
എന്നാൽ സർവകലാശാല അസി.പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത് 2019 ആഗസ്റ്റിലും. അഭിമുഖത്തിലേക്കുള്ള ചുരുക്കപ്പട്ടിക തയാറാക്കുമ്പോൾ പി.എച്ച്.ഡിക്ക് 30 മാർക്കാണ് വെയിറ്റേജ്. പി.എച്ച്.ഡി ഇല്ലാത്തയാൾക്ക് ഷോർട്ട് ലിസ്റ്റിന്റെ കട്ട് ഓഫ് മാർക്കായ 60 എങ്ങനെ ലഭിച്ചു എന്നാണ് ഉദ്യോഗാർഥികൾ ചോദിക്കുന്നത്.
മിസോറാം യൂണിവേഴ്‌സിറ്റിയുടെ വെബ്‌സൈറ്റിൽ നിന്ന് ശീതളിന്റെ ബയോഡേറ്റ ലഭിച്ചതിനെ തുടർന്ന് ഉദ്യോഗാർഥികൾ നിയമനടപടിക്ക് ഒരുങ്ങുകയാണ്. ഗവർണർക്ക് പരാതി നൽകാനും ആലോചിക്കുന്നുണ്ട്. എന്നാൽ 60 മാർക്കിന് മുകളിൽ മാർക്ക് ലഭിച്ചവരെയാണ് ചുരുക്കപ്പട്ടകയിൽ ഉൾപ്പെടുത്തിയതെന്നും ശീതളിന്റെ നിയമനത്തിൽ ക്രമക്കേടില്ലെന്നും വി.സി ധർമരാജ് അടാട്ട് പ്രതികരിച്ചു.